കൊല്ലം ∙ സഹായം ആവശ്യപ്പെട്ട് വിളിച്ച പത്താം ക്ലാസ് വിദ്യാർഥിയോട് രൂക്ഷമായി പ്രതികരിച്ച് കൊല്ലം എംഎൽഎയും നടനുമായ മുകേഷ്. ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ വിദ്യാർഥിയാണ് എംഎൽഎയെ വിളിച്ചത്. പാലക്കാടുള്ള ആൾ കൊല്ലം എംഎൽഎ ആയ തന്നെ എന്തിനു വിളിക്കുന്നുവെന്ന് ചോദിച്ചാണ് വിദ്യാർഥിയോടു മുകേഷ് ദേഷ്യപ്പെടുന്നത്.
നിരന്തരം വിളിച്ചതിനെ തുടര്‍ന്നാണ് ക്ഷോഭമെന്നാണ് സൂചന. നീ ആറു തവണയായി എന്നെ വിളിക്കുന്നല്ലോ എന്നാണ് ഫോണെടുത്ത എംഎൽഎ ചോദിക്കുന്നത്. ഞാനൊരു മീറ്റിങ്ങിലിരിക്കുവല്ലേ. പാലക്കാടുനിന്ന് കൊല്ലം എംഎൽഎയെ വിളിച്ച് പറയേണ്ട കാര്യമുണ്ടോ എന്ന് ചോദിക്കുമ്പോൾ, കൂട്ടുകാരൻ തന്ന നമ്പറാണെന്ന് വിദ്യാർഥി പറയുന്നു. എന്നാൽ, ആ കൂട്ടുകാരന്റെ ചെവിക്കുറ്റി നോക്കി ഒന്ന് കൊടുക്കണമെന്നായിരുന്നു മറുപടി.
‘വേറെ ഏതോ രാജ്യത്തുള്ള, വേറെ ഏതോ ജില്ലയിലുള്ള എംഎൽഎയെ ആണോ വിളിക്കേണ്ടത്? വേറെ ഏതോ ഒരുത്തൻ, ജയിപ്പിച്ച് വിട്ട അയാൾ മരിച്ചുപോയ പോലെയാണല്ലോ നീ എന്നെ വിളിക്കുന്നത്. ഇത് വിളച്ചിലാണ്. ഞാൻ വളരെ പ്രധാനപ്പെട്ട മീറ്റിങ്ങിലാണ്. ഫോൺ വരുമ്പോൾ എല്ലാവരും എന്നെ നോക്കി ചിരിക്കുകയാണ്. സ്വന്തം എംഎൽഎയെ ബഫൂണാക്കിയിട്ട് വേറെ ഏതോ നാട്ടിലുള്ള എംഎൽഎയെ വിളിക്കുന്നു’– ശബ്ദരേഖയിൽ കേൾക്കാം.
അവസാനം നിന്റെ നാട്ടിലെ എംഎൽഎ ആരാണെന്ന് അറിയുവോ എന്ന് മുകേഷ് ചോദിക്കുന്നുണ്ട്. ഇല്ല എന്ന് വിദ്യാർഥിയുടെ മറുപടി. നീ പത്താം ക്ലാസിലല്ലേ പഠിക്കുന്നത്. സ്വന്തം എംഎൽഎയെ അറിയാത്ത നിന്നെ ചൂരൽ വച്ച് അടിക്കണം. മേലാൽ എംഎൽഎയുടെ അടുത്ത് സംസാരിക്കാതെ എന്നെ വിളിക്കരുത് എന്ന് പറഞ്ഞ് ഫോൺ വയ്ക്കുന്നു.
ഇതിനിടയിൽ ആ കുട്ടി പലതവണ സോറി സർ, അത്യാവശ്യത്തിന് വിളിച്ചതാണെന്നും പറയുന്നുണ്ട്. സംഭവം വിവാദമായതോടെ വിശദീകരണവുമായി മുകേഷ് രംഗത്തെത്തി. ബോധപൂർവം പ്രകോപിപ്പിക്കാനായിരുന്നു ശ്രമമെന്നു മുകേഷ് പ്രതികരിച്ചു. പിന്നിലാരൊക്കെയെന്ന് തനിക്ക് ഊഹിക്കാം. പൊലീസിൽ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വൈറലായ ഓഡിയോ ക്ലിപ്പിന് പിന്നാലെ വിശദീകരണവുമായി കൊല്ലം എംഎല്‍എയും നടനുമായ മുകേഷ്. തനിക്കെതിരായി ആസൂത്രണം ചെയ്ത് നടക്കുന്ന പദ്ധതിയുടെ ഭാഗമാണ് ഇപ്പോള്‍ പ്രചരിക്കുന്ന ഓഡിയോയെന്നാണ് മുകേഷ് വിശദമാക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പലരീതിയില്‍ ഹരാസ് ചെയ്തുള്ള ഇത്തരം ഫോണ്‍ വിളികള്‍ നേരിടുന്നുണ്ടെന്നും മുകേഷ് പറയുന്നു. കുട്ടികളോട് പെരുമാറേണ്ടത് എങ്ങനെയാണ് എന്ന് തന്നോടാരും പറഞ്ഞു തരേണ്ട അവസ്ഥയില്ലെന്നും മുകേഷ് പറയുന്നു.
രാഷ്ട്രീയ പ്രചാരണമാണ് നിലവില്‍ നടക്കുന്നത്. ആരും ഇത് വിശ്വസിക്കരുത്. ഇതിന്റെ പേരില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മുകേഷ് പറയുന്നു. റിക്കോര്‍ഡ് ചെയ്യാന്‍ വേണ്ടി ലക്ഷ്യമിട്ടാണ് ഇത്തരം ഫോണ്‍ വിളികള്‍ എന്നും ആരാണ് പിന്നിലെന്നും തനിക്ക് ഊഹിക്കാമെന്നും മുകേഷ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക