കോഴിക്കോട്: ജമ്മു കാശ്മീരിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ നായിബ് സുബേദാർ എം ശ്രീജിത്തിന്റെ മൃതദേഹം സംസ്ക്കരിച്ചു. കൊയിലാണ്ടി പൂക്കാട് പടിഞ്ഞാറേതറയിലെ കുടുംബ വീട്ടിലായിരുന്നു സംസ്കാരം. രാവിലെ ഏഴ് മണിയോടെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചു.
സൈനിക ബഹുമതികളോടെയായിരുന്നു സംസ്കാരം. സംസ്ഥാന സർക്കാരിന് വേണ്ടി വനംമന്ത്രി എ.കെ.ശശീന്ദ്രൻ, ജില്ലാ കളക്ടർ സാംബശിവ റാവു എന്നിവർ ആദരാജ്ഞലി അർപ്പിച്ചു. ശ്രീജിത്തിന്റെ മകൻ അതുൽ പിതാവിന്റെ ചിതയ്ക്ക് തീ കൊളുത്തി.
ശ്രീജിത്തിന്റെ കുടുംബവീട് സ്ഥിതി ചെയ്യുന്ന സ്ഥലം കാറ്റഗറി സി വിഭാഗത്തിൽപ്പെട്ട സ്ഥലമായതിനാൽ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം പൊതുദർശനം വേണ്ടെന്ന് വച്ചിരുന്നു.പൊതുജനങ്ങൾ സൈനികന്റെ വീട്ടിലേക്ക് വരാതിരിക്കാൻ വെള്ളിയാഴ്ച ഉച്ചമുതൽ പ്രദേശത്ത് കനത്തനിയന്ത്രണങ്ങൾ പോലീസിന്റെ സഹായത്തോടെ നടത്തിയിരുന്നു.
എന്നാൽ കൊവിഡ് സാഹചര്യത്തിലും നൂറുകണക്കിന് പേരാണ് ശ്രീജിത്തിനെ അവസാനമായി ഒരു നോക്ക് കാണാൻ കുടുംബവീട്ടിലേക്ക് എത്തിയത്.ഇന്നലെ രാത്രി സുലൂർ എയർ ഫോഴ്സ് സ്റ്റേഷനിൽ എത്തിച്ച മൃതദേഹം കോയമ്പത്തൂർ മിലിട്ടറി സ്റ്റേഷൻ കമാണ്ടറും വ്യോമസേനാ ഉദ്യോഗസ്ഥരും ചേർന്നാണ് ഏറ്റുവാങ്ങിയത്. കോയമ്ബത്തൂരിൽ നിന്ന് റോഡ് മാർഗമാണ് മൃതദേഹം രാത്രിയോടെ കൊയിലാണ്ടിയിലെ വീട്ടിലെത്തിച്ചത്.ഭാര്യ ഷജിനയെയും രണ്ട് മക്കളേയും വെള്ളിയാഴ്ച പുലർച്ചയോടെയാണ് മരണവിവരം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക