കൊടകര കള്ളപ്പണക്കേസിന്റെ പശ്ചാത്തലത്തിൽ നടക്കുന്നത് രാഷ്ട്രീയ നാടകമാണെന്ന് കെ സുരേന്ദ്രൻ. കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്യാൻ വിളിച്ച് വരുത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തൃശ്ശൂർ പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യലിന് ഹാജരായത്. ‘ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയ നാടകമാണ്. ചരിത്രത്തിൽ ആദ്യമായാണ് പരാതിക്കാരന്റെ ഫോൺ ഡീറ്റൈൽസ് പരിശോധിച്ച് ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. കേസിലെ പ്രതികൾ വിളിച്ചത് ആരെയെല്ലാം എന്ന് അന്വേഷണ സംഘം പരിശോധിക്കുന്നില്ല’ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാഷ്ട്രീയ നാടകമാണ് കൊടകര കേസുമായി നടക്കുന്നത്. പൊലീസ് രാഷ്ട്രീയ യജമാനൻമാരെ സഹായിക്കാനാണ്. ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയത് പാർട്ടിയെ അപമാനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കുന്നു. കൊടകര കേസുമായി ബന്ധപ്പെട്ട് തുടക്കം മുതൽ ബിജെപി സ്വീകരിക്കുന്ന നിലപാട് ആവർത്തിക്കുകയാണ് കെ സുരേന്ദ്രൻ ഇന്ന് ചെയ്തത്.
മോഷണത്തിന് പിന്നാലെയുണ്ടായ പരാതിക്കാരനായ ധർമരാജന്റെ ഫോൺ കോളുകളുടെ അടിസ്ഥാനത്തിലായിരുന്നു കൊടകര കള്ളപ്പണക്കേസ് അന്വേഷണം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനിലേക്ക് എത്തിയത്. കവർച്ചയ്ക്ക് ശേഷം ധർമ്മരാജന്റെ ആദ്യം നടത്തിയ ഫോൺ സംഭാഷണങ്ങളിൽ ഒന്ന് കെ സുരേന്ദ്രന്റെ മകൻ കെഎസ് ഹരികൃഷ്ണന്റെ ഫോണിലേക്കായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരേന്ദ്രനെ ചോദ്യം ചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്. പണം നഷ്ടമായ ശേഷം ധർമ്മരാജൻ വിളിച്ച കോളുകളുടെ ലിസ്റ്റിൽ ആദ്യ ഏഴ് നമ്പരുകളും ബിജെപി നേതാക്കളുടെ തന്നെയായിരുന്നു.
ധർമ്മരാജനും സുരേന്ദ്രന്റെ മകനും പല തവണ ഫോണിൽ ബന്ധപ്പെട്ടെന്നും കോന്നിയിൽ കൂടിക്കാഴ്ച്ച നടത്തിയെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ധർമ്മരാജന്റെ ഫോൺ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.
തുടർന്നുള്ള അന്വേഷണത്തിലാണ് ഇത് സുരേന്ദ്രന്റെ മകന്റെ നമ്പർ ആണെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. ധർമരാജനും സുരേന്ദ്രനും തമ്മിൽ പരിചയമുണ്ടെന്ന് അന്വേഷണ സംഘത്തിന് നേരത്തെ തന്നെ മൊഴി ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക