കടം വാങ്ങിയ തുക തിരികെ ചോദിച്ചതിന് വയോധികയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി ഓടയിൽ തള്ളി അയൽവാസിയായ ദമ്പതികൾ. ദില്ലിയിലാണ് സംഭവം. ദ്വാരക സ്വദേശി കവിത(72)യുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അയൽക്കാരായ അനിൽ ആര്യ, ഭാര്യ തനു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.
കവിതയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി കഷണങ്ങളാക്കി മൂന്ന് പ്ലാസ്റ്റിക് ബാഗുകളിലാക്കിയ ദമ്പതിമാർ ഓടയിൽ ഉപേക്ഷിക്കുകയായിരുന്നു. സീരിയലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കൊല നടത്തിയതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു.
ലോക്ക്ഡൗൺ സമയത്ത് ഇവന്റ് മാനേജറായ അനിൽ കവിതയിൽ നിന്ന് ഒരു ലക്ഷം രൂപ കടം വാങ്ങി. ഇത് കവിത തിരികെ ചോദിച്ചതാണ് പകയ്ക്ക് കാരണമായത്. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്. തുടർന്ന് പണം നൽകാനെന്ന വ്യാജേന കവിതയുടെ വീട്ടിലെത്തി ഇവരെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. മരിച്ചെന്ന് ഉറപ്പാക്കിയതോടെ കത്തി കൊണ്ട് മൃതദേഹം വെട്ടിനുറുക്കി മൂന്ന് ബാഗുകളിലാക്കി പ്രതികൾ ഓടയിൽ തള്ളുകയായിരുന്നു.
കവിതയെ കണ്ടില്ലെന്ന് പറഞ്ഞ് മരുമകളാണ് ആദ്യം പോലീസിനെ സമീപിച്ചത്. ഈ പരാതിയിൽ അന്വേഷണം നടത്തുന്നതിനിടെ അയൽക്കാരായ ദമ്പതിമാരെ കാണാനില്ലെന്നും ഇവരെ സംശയമുണ്ടെന്നും മരുമകൾ പോലീസിനെ അറിയിച്ചു. ഇതോടെയാണ് അനിലിനെയും ഭാര്യയെയും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചത്. ദമ്പതിമാരെ കണ്ടെത്താനായി ഉത്തർപ്രദേശിലെ വിവിധയിടങ്ങളിൽ പോലീസ് പരിശോധന നടത്തി. ഒടുവിൽ മൊബൈൽ ടവർ ലൊക്കേഷനും മറ്റുവിവരങ്ങളും സംഘടിപ്പിച്ച് പുതുതായി താമസം ആരംഭിച്ച വാടകവീട്ടിൽനിന്നാണ് ഇവരെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ പ്രതികൾ കുറ്റംസമ്മതിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക