ഇസ്ലാം മതം സ്വീകരിക്കാൻ ഭാര്യയും കുടുംബവും നിര്‍ബന്ധിക്കുന്നുവെന്ന് പരാതിയുമായി സിഖ് യുവാവ് കോടതിയെ സമീപിച്ചു. യുവാവിന്റെ പരാതിയെത്തുടര്‍ന്ന് ജൂലായ് 20-ന് കോടതിയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഭാര്യക്കും കുടുംബത്തിനും നോട്ടീസ് അയച്ചു. തന്നെയും പ്രായപൂര്‍ത്തിയാകാത്ത മകനെയും മതം മാറ്റാന്‍ ശ്രമിക്കുന്നുവെന്നാണ് യുവാവിന്റെ പരാതി. പ്രണയവിവാഹിതരാണ് ദമ്പതികൾ.
2008-ല്‍ ചണ്ഡീഗഡിലെ ഒരു ജ്വല്ലറിയില്‍ ജോലി ചെയ്യുന്ന സമയത്താണ് ഇരുവരും പരിചയപ്പെട്ടത്. സ്റ്റോര്‍ മാനേജറായി ജോലി ചെയ്തിരുന്ന യുവാവിനോട് സെയ്ല്സ്ഗേളായ യുവതി വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. ഇരുവരും രണ്ട് മതത്തിലുള്ളവരായതിനാല്‍ വിവാഹത്തിന് താത്പര്യമില്ലെന്ന് പറഞ്ഞപ്പോള്‍ ഒരിക്കലും തന്റെ മതവിശ്വാസങ്ങള്‍ക്ക് എതിരെ നില്‍ക്കുകയോ മതം മാറാന്‍ ആവശ്യപ്പെടുകയോ ചെയ്യില്ലെന്നും യുവതി വാക്ക് നല്‍കിയിരുന്നു.
വാക്ക് തെറ്റിച്ച ഭാര്യയുടെ കുടുംബം വിവാഹം കഴിഞ്ഞത് മുതല്‍ മതം മാറാന്‍ നിര്‍ബന്ധിക്കുകയാണെന്നും പരാതിയില്‍ പറയുന്നു. 2008-ല്‍ ഇതേത്തുടര്‍ന്ന് നാടുവിട്ട ശേഷം മൂന്ന് വര്‍ഷം ഡല്‍ഹിയിലാണ് യുവാവ് താമസിച്ചത്. പിന്നീട് പഞ്ചാബിലേക്ക് മടങ്ങിയെത്തി നാല് വര്‍ഷത്തോളം അമൃത്സറില് താമസിച്ചു. തങ്ങള്‍ക്ക് ഒരു മകന് ജനിച്ചപ്പോള്‍ കുഞ്ഞിനെ ഭാര്യയുടെ മതത്തിലേക്ക് ചേര്‍ക്കാനും ഭാര്യയും കുടുംബവും ശ്രമിച്ചുവെന്നും യുവാവ് ആരോപിക്കുന്നു. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഭാര്യ തന്നെ ഇസ്ലാം മതത്തിലേക്ക് മാറാന്‍ നിര്‍ബന്ധിക്കുന്നതെന്നും യുവാവ് പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക