ഗാസിയാബാദിൽ ഫ്ളാറ്റിന്റെ ഒമ്പതാം നിലയിൽ നിന്ന് വീണ് യുവതിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് അന്വേഷണം തുടങ്ങിയത്. വീഡിയോയിലുള്ളവരെ തിരിച്ചറിഞ്ഞതായും എന്താണ് സംഭവിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും പോലീസ് പറഞ്ഞു. ചൊവ്വാഴ്ചയാണ് ഗാസിയബാദ് ക്രോസിങ്സ് റിപ്പബ്ലിക്കിലെ ഫ്ളാറ്റിൽനിന്ന് വീണ് 30 വയസ്സുകാരിക്ക് ഗുരുതരമായി പരിക്കേറ്റത്.
ഒമ്പതാം നിലയിലെ ഫ്ളാറ്റിന്റെ ബാൽക്കണിയിൽനിന്നാണ് യുവതി വീണത്. അല്പനേരം യുവതി ബാൽക്കണിയിൽ ഭർത്താവിന്റെ കൈയിൽ പിടിച്ചുതൂങ്ങി നിൽക്കുന്നതും പിന്നീട് പിടിവിട്ട് താഴേക്ക് വീഴുന്നതുമാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്.
വീഡിയോയിലുള്ള ദമ്പതിമാർ കഴിഞ്ഞ രണ്ടു വർഷമായി ക്രോസിങ്സ് റിപ്പബ്ലിക്കിലെ സാവിയർ ഗ്രീൻഐസിൽ അപ്പാർട്ട്മെന്റിൽ താമസിച്ചുവരികയാണെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
അപകടത്തിന് മുമ്പ് ഇരുവരും തമ്മിൽ വഴക്കിട്ടിരുന്നതായി അപ്പാർട്ട്മെന്റിലെ മറ്റു താമസക്കാർ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ വഴക്കിന് കാരണം എന്താണെന്നോ എങ്ങനെയാണ് യുവതി വീണതെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഭർത്താവ് തന്നെയാണ് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക