തിരുവനന്തപുരം∙ സ്വർണക്കടത്തു കേസിലെ ഒന്നാം പ്രതി പി.എസ്.സരിത്തിനെ മൊഴി മാറ്റാനായി ജയിൽ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുന്നതു താൻ കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ലെന്നു സെല്ലിൽ ഒപ്പം കഴിയുന്ന കൂട്ടു പ്രതി കെ.ടി.റമീസ് ജയിൽ ഡിഐജിയോടു വെളിപ്പെടുത്തി.
ഇതേക്കുറിച്ചു സരിത്ത് പറഞ്ഞ അറിവേയുള്ളൂവെന്നും റമീസ് പറഞ്ഞു. സ്വർണക്കടത്തു കേസിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ എന്നിവരുടെ പേരുകൾ പരാമർശിക്കാൻ ജയിൽ അധികൃതർ ഭീഷണിപ്പെടുത്തിയെന്നു സരിത്ത് ഓൺലൈനായി ഹാജരാക്കിയപ്പോൾ കോടതിയിൽ പറഞ്ഞിരുന്നു. തുടർന്ന് ഇതേക്കുറിച്ച് അന്വേഷിക്കാൻ ദക്ഷിണ മേഖല ഡിഐജി പി.അജയ കുമാറിനെ ജയിൽ മേധാവി ചുമതലപ്പെടുത്തി. അദ്ദേഹത്തിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം.
കോടതികളെയും മാധ്യമങ്ങളെയും ആകർഷിച്ചു കേസിൽ നിന്നു ശ്രദ്ധ തിരിച്ചു വിട്ടു കോടതിയിൽനിന്ന് അനുകൂല നടപടി ലഭ്യമാക്കാൻ പ്രതികൾ ശ്രമിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഇവരുടെ സംഘം ചേർന്നുള്ള പ്രവർത്തനം ജയിൽ സുരക്ഷയെ ബാധിക്കുന്നു. അതിനാൽ ഇവരെ പ്രത്യേകം ജയിലുകളിൽ പാർപ്പിക്കണമെന്നും നിർദേശിച്ചു.ഡിഐജി ജയിൽ സന്ദർശിച്ച് അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴി എഴുതി വാങ്ങി. സരിത്തിന്റെയും റമീസിന്റെയും മൊഴി രേഖപ്പെടുത്തിയെങ്കിലും അവർ അതിൽ ഒപ്പിട്ടില്ല. എന്നാൽ ഇവരുടെ മൊഴി വിഡിയോയിൽ ചിത്രീകരിച്ചിരുന്നു. അതു സഹിതമാണു ഡിഐജി കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകിയത്. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു. റിപ്പോർട്ടിൽ പറയുന്നത്:
പ്രതികരിക്കാൻ ഇവിടെ എഴുതുക