പത്തനാപുരം (കൊല്ലം) ∙ കഴുത്തിൽ ഷാൾ മുറുകി ശുചിമുറിയിൽ അവശ നിലയിൽ കണ്ടെത്തിയ യുവതി മരിച്ചു. സംഭവത്തിൽ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിളക്കുടി കോട്ടവട്ടം ജംക്ഷനിൽ ജോമോൻ മത്തായിയുടെ ഭാര്യ ജയമോൾ (32) ആണു മരിച്ചത്. ജയമോളുടെ പിതാവ് ക്ലീറ്റസിന്റെ മൊഴിയെത്തുടർന്നാണു ഭർത്താവ് ജോമോനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇന്നലെ ഉച്ചയ്ക്ക് 3.30നായിരുന്നു സംഭവം. റെയിൽവേയിൽ ട്രാക്ക് മെയ്ന്റെയ്നർ ആയ എം.ജോമോൻ ഉച്ചയ്ക്കു ഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയപ്പോൾ ജയമോളും ജോമോന്റെ മാതാവ് കുഞ്ഞുമോൾ മത്തായിയും തമ്മിൽ പാത്രം കഴുകി വയ്ക്കുന്നതിനെച്ചൊല്ലി വാക്കു തർക്കം നടന്നതായി പൊലീസ് പറഞ്ഞു.
പിന്നീട് ജയമോൾ ശുചിമുറിയിൽ കയറി. ഏറെ വൈകിയിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്നു മകൾ ശുചിമുറിയുടെ കതകു തള്ളിത്തുറന്നു നോക്കുമ്പോൾ ജയമോൾ അവശ നിലയിൽ നിലത്തു കിടക്കുന്നതാണു കണ്ടത്. ഉടൻ പുനലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മക്കൾ: ദിൽന സാറ, ഫെബിൻ മാത്യു.
പ്രതികരിക്കാൻ ഇവിടെ എഴുതുക