നിലവിൽ അടിസ്ഥാന വില നിശ്ചയിച്ചിട്ടുള്ള കാർഷിക വിളകളുടെ വില വർധിപ്പിക്കുന്നത് സംബന്ധിച്ചും പുതിയ വിളകൾക്ക് താങ്ങുവില ഏര്‍പ്പെടുത്തുന്നതും പരിശോധിക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ്. പച്ചക്കറികള്‍ക്ക് താങ്ങുവില ഏർപ്പെടുത്തുന്നതിന് കേന്ദ്രസഹായം ലഭിക്കുന്നില്ല. പൂർണമായും സംസ്ഥാന ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഈ വർഷം ഓണക്കാലത്ത് വീട്ടുവളപ്പില്‍ കൃഷി ചെയ്യുന്നതിനായി 50 ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകളും 150 ലക്ഷം പച്ചക്കറി തൈകളും കർഷകർക്ക് സൗജന്യമായി വിതരണം ചെയ്തിട്ടുണ്ട്. ഉത്സവകാലങ്ങളിൽ കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന പച്ചക്കറികൾക്ക് പൊതുവിപണിയിൽ ലഭ്യമാകുന്ന സംഭരണ വിലയേക്കാൾ 10 ശതമാനം അധികവില നൽകും.
വിപണികളിലൂടെ വില്പന നടത്തുമ്പോൾ പൊതുവിപണി വില്പനയിൽ നിന്നും 30 ശതമാനം കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാകും. കർഷകരിൽ നിന്ന് സംഭരിക്കുന്ന വിഷമുക്ത പച്ചക്കറികൾ ഓണക്കാലത്ത് പ്രത്യേക വിപണികളിലൂടെ വിൽക്കും. ഇ ചന്ദ്രശേഖരൻ, പി ബാലചന്ദ്രൻ, ഇ ടി ടൈസൺ മാസ്റ്റര്‍, സി സി മുകുന്ദൻ എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
വിള ഇൻഷുറൻസ് പദ്ധതിയിൽ കൂടുതൽ ഇനങ്ങൾ ഉൾപ്പെടുത്തുന്നത് പരിഗണനയിലാണെന്ന് കൃഷി മന്ത്രി പറഞ്ഞു. നിലവിൽ 27 വിളകൾക്കാണ് പദ്ധതി ആനുകൂല്യം ലഭിക്കുന്നത്. വാണിജ്യപുഷ്പക്കൃഷി, പപ്പായ, റംബൂട്ടാൻ, പേര, സപ്പോട്ട, പാഷൻഫ്രൂട്ട് മുതലായ ചെറുഫലവിളകളും ചേമ്പ്, കാച്ചിൽ, കൂർക്ക തുടങ്ങിയ കിഴങ്ങ് വർഗങ്ങൾ, തേനീച്ച കൃഷി, കോലിഞ്ചി എന്നിവ കൂടി ഉൾപ്പെടുത്തുന്ന കാര്യമാണ് പരിഗണിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക