നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ തട്ടിപ്പ്. കൊച്ചി വിമാനത്താവളത്തില്‍ ഡ്രൈവര്‍ റിക്രൂട്ട്മെന്റ് നടക്കുന്നുവെന്ന പേരില്‍ ഓണ്‍ലൈന്‍ പരസ്യം നൽകിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. 30,000 രൂപ വരെ ശമ്പളം ലഭിക്കുമെന്ന വാഗ്ദാനവും തട്ടിപ്പുക്കാർ ഉദ്യോഗാർത്ഥികൾക്ക് നൽകി.
സിയാലിന്റെയും വിമാനത്താവള അതോറിറ്റിയുടെയും വ്യാജ ലെറ്റർ പാഡും തട്ടിപ്പിനായി ഉപയോഗിച്ചിരുന്നു. ഓൺലൈൻ പരസ്യം കണ്ട് ജോലിക്ക് അപേക്ഷിക്കും. പിന്നാലെ തട്ടിപ്പുക്കാർ വിമാനത്താവളത്തിലെ എച്ച്.ആര്. മാനേജര്‍ എന്ന പേരില്‍ വാട്ട്സാപ്പില്‍ സന്ദേശം അയക്കും.
ശേഷം ജോലിക്കാവശ്യമായ രേഖകള്‍ ഇ-മെയില്‍ വഴി അയക്കാന്‍ ആവശ്യപ്പെടും. തുടര്‍ന്ന് അപേക്ഷാ ഫീസ് ഇനത്തില്‍ 1050 രൂപ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയും കാശ് ലഭിച്ചു കഴിഞ്ഞാല്‍ സിയാലിന്റെയും വിമാനത്താവള അതോറിറ്റിയുടെയും വ്യാജ ലെറ്റര്‍പാഡില്‍, ജോലി ലഭിച്ചു എന്ന് അറിയിച്ചുകൊണ്ടുള്ള ഓഫര്‍ ലെറ്റര്‍ ഇ-മെയില്‍ സന്ദേശമായി ലഭിക്കുകയും ചെയ്യും.
ഇതോടെ മിക്കവരും കെണിയില്‍ അകപ്പെടും. എത്രയും വേഗം ജോലിയില്‍ പ്രവേശിക്കണമെന്നും ഇതിനായി വൈദ്യപരിശോധനയ്ക്കും കോവിഡ് പരിശോധനയ്ക്കും മറ്റുമായി 3250 രൂപ ആവശ്യപ്പെടും. ഇതും വിശ്വസിച്ചു എന്ന് ബോധ്യപ്പെട്ടാല്‍ സംഘം ഒരു നിര്‍ദേശം കൂടി മുന്നോട്ടുവെക്കും. ജോലി ബോണ്ട് അടിസ്ഥാനത്തിലാണെന്നും ഇതിനായി 18,000 രൂപ കൂടി അടക്കണമെന്നും സന്ദേശമെത്തും. ഇങ്ങനെ ഏകദേശം 22,000 രൂപയാണ് ഉദ്യോഗാർത്ഥികളിൽ നിന്ന് തട്ടിപ്പുക്കാർ ഈടാക്കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക