ആഫ്രിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ച മലപ്പുറം സ്വദേശിയുടെ മൃതദേഹത്തിന് മുംബൈയില്‍ വിമാന വിലക്ക്.
ആഫ്രിക്കയില്‍ കപ്പൽ ജീവനക്കാരനായ ഐക്കരപ്പടയിലെ വിനീത് കൃഷ്ണന്റെ മൃതദേഹമാണ് മുംബൈയില്‍ എത്തിച്ചിട്ടും അവിടെ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് കൊണ്ടുവരാന്‍ ആഭ്യന്തര വിമാന കമ്പനികള്‍ വിസമ്മതിച്ചത്.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ മൃതദേഹം പാക്ക് ചെയ്തെന്നാണ് കമ്പനികളുടെ വാദം. എന്നാല്‍ ഡബ്ലു.എച്ച്.ഒ യുടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് ദക്ഷിണാഫ്രിക്കയില്‍ നിന്ന് തിങ്കളാഴ്ച തന്നെ മൃതദേഹം വിമാനമാര്‍ഗം മുംബൈയില്‍ എത്തിച്ചിരുന്നു.
കഴിഞ്ഞ ജൂലൈ ഇരുപതിനാണ് വിനീത് ആഫ്രിക്കയില്‍ വെച്ച് മരിച്ചത്. തുടര്‍ന്ന് വിനീത് ജോലി ചെയ്തിരുന്ന അറ്റ്ലാന്ഡ്സ് ക്രൂ മാനേജ്മെന്റ് മൃതദേഹം സെനഗലില്‍ നിന്ന് പാരീസിലേക്കും പാരീസില്‍ നിന്ന് മുംബെയിലേക്കും വിമാനമാര്‍ഗം എത്തിച്ചു. പക്ഷെ മുംബൈയില്‍ വിലക്കായി.
ഒന്നിലധികം വിമാന അധികൃതരുമായി അറ്റ്ലാന്ഡ്സ് മാനേജ്മെന്റ് സംസാരിച്ചുവെങ്കിലും മൃതദേഹം കയറ്റാന്‍ ആരും തയ്യാറായില്ലെന്ന് വിനീതിന്റെ ബന്ധുക്കള്‍ പറയുന്നു. ഇതോടെ റോഡ് മാര്‍ഗമാണ് മൃതദേഹം വീട്ടിലെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക