കണ്ണൂർ: പൊലീസുകാരനായ ഭർത്താവിനെ വഴിതെറ്റിക്കുന്നു എന്നാരോപിച്ച് അയൽവാസിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകി ബാങ്ക് ഉദ്യോഗസ്ഥ. കണ്ണൂർ സ്വദേശി സീമ എൻവി ആണ് അയൽവാസിയായ പരിയാരം സ്വദേശി സുരേഷ് ബാബുവിനെ ആക്രമിക്കാനായി മൂന്ന് ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകിയത്. ക്വട്ടേഷനിൽ സുരേഷ് ബാബുവിന് ഗുരുതര പരിക്കേറ്റു. നാലുമാസം മുമ്പാണ് ആക്രമണം നടന്നത്.
ആക്രമണം നടത്തിയ ആളുകൾ പൊലീസ് പിടിയിലായെങ്കിലും സീമ ഒളിവിൽ തുടരുകയാണ്. രാത്രിയിൽ വീട്ടു വരാന്തയിൽ ഇരിക്കുകയായിരുന്ന സുരേഷ് ബാബുവിനെ കാറിലെത്തിയ ഒരു സംഘം വടിവാളുകൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ചോരയിൽ കുളിച്ച് സുരേഷ് ബാബു മുറ്റത്തേക്ക് കുഴഞ്ഞു വീണുപോയി.
അയൽക്കാരനും ബന്ധുവുമായ പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ ബാങ്ക് ഉദ്യോഗസ്ഥയായ സീമയാണ് ഗുണ്ടാ സംഘത്തിന് ക്വട്ടേഷൻ നൽകിയതെന്ന് പൊലീസ് അന്വേഷണത്തിൽ മനസിലായി. ഭർത്താവും സീമയും തമ്മിൽ കലഹം പതിവായിരുന്നു.
സുരേഷിന്റെ സ്വാധീനത്താലാണ് നിരന്തരം മദ്യപിച്ചെത്തി ഭർത്താവ് തനിക്കെതിരെ തിരിയുന്നതെന്ന് സീമ സംശയിച്ചു. ഇതോടെയാണ് സുരേഷിനെ ആക്രമിക്കാൻ സീമ പദ്ധതിയിട്ടത്. പ്രദേശത്തെ ബിജെപി പ്രവർത്തകനായ രതീഷ് വഴിയാണ് ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കിയത്.
ആക്രമണം നടത്തിയ ജിഷ്ണു, അഭിലാഷ്, സുധീഷ് രതീഷ് എന്നിവർ പൊലീസിന്റെ പിടിയിലായി. പക്ഷെ സീമ ഇപ്പോഴും ഒളിവിൽ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക