പാലക്കാട്: മണ്ണാര്‍ക്കാട് തിരുവിഴാംകുന്നില്‍ പതിനാറുകാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. സമീപവാസിയായ പടിഞ്ഞാറന്‍ വീട്ടില്‍ ജംഷീറിനെയാണ് (20) മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
വധശ്രമം, അതിക്രമിച്ചു കയറല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും പ്രതി കുറ്റം സമ്മതിച്ചുവെന്നും മണ്ണാര്‍ക്കാട് ഡിവൈ.എസ്.പി വി.എ.കൃഷ്ണദാസ് പറഞ്ഞു.
പ്രതിയും പെണ്‍കുട്ടിയുമായി ഒരു വര്‍ഷത്തിലേറെയായി അടുപ്പത്തിലായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ താക്കീത് ചെയ്തെങ്കിലും ബന്ധം തുടര്‍ന്നു. എന്നാല്‍, പിന്നീട് പെണ്‍കുട്ടി പിണങ്ങിയതിലുള്ള ദേഷ്യമാണ് പ്രതിയെ അക്രമത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്. പെൺകുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കടന്ന ജംഷീര്‍ 16 കാരിയുടെ വായില്‍ തുണിതിരുകിയ ശേഷം കഴുത്തില്‍ ഷാളുകൊണ്ട് മുറുക്കുകയായിരുന്നു. ശബ്ദം കേട്ട് മുത്തശ്ശി എത്തുകയും മുത്തശ്ശിയെ ചവിട്ടി വീഴ്ത്തി പ്രതി വീട്ടില്‍ നിന്നിറങ്ങിയോടുകയുമായിരുന്നു. കഴിഞ്ഞ ദിവസം രാത്രി സമീപത്തെ റബര്‍ തോട്ടത്തില്‍ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്.
പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. നട്ടെല്ലിന് ക്ഷതമേറ്റ പെണ്‍കുട്ടിക്ക് ബോധം വന്നതിന് ശേഷം പൊലീസ് മൊഴിയെടുക്കും. തുടര്‍ന്നാകും കൂടുതല്‍ വകുപ്പുകള്‍ ചുമത്തണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക എന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക