ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞയാഴ്ച റിപ്പോർട്ടു ചെയ്ത പുതിയ കോവിഡ് കേസുകൾ ആറു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ. ഞായറാഴ്ച അവസാനിച്ച ആഴ്ചയിൽ പുതിയ കോവിഡ് കേസുകളുടെ എണ്ണത്തിൽ 15 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ആഴ്ചയിലെ പോസിറ്റിവിറ്റി നിരക്ക് 2.04 ശതമാനത്തിൽ തുടരുകയാണ്. കഴിഞ്ഞ 84 ദിവസമായി മൂന്നിൽ താഴെയാണ് പോസിറ്റിവിറ്റി നിരക്ക്. 97.68 ശതമാനമാണ് നിലവിൽ രാജ്യത്തെ രോഗമുക്തി നിരക്ക്. തുടർച്ചയായ 84 ദിവസങ്ങളായി 50,000-ൽ താഴെയാണ് രാജ്യത്ത് പ്രതിദിനം റിപ്പോർട്ടു ചെയ്യപ്പെടുന്ന പുതിയ രോഗികൾ.
കഴിഞ്ഞ 24 മണിക്കൂറിനിടെ 30,773 പുതിയ കേസുകളും 309 മരണവുമാണ് രാജ്യത്ത് റിപ്പോർട്ടു ചെയ്യപ്പെട്ടത്. 3,32,158 ആക്ടീവ് കേസുകളാണ് നിലവിൽ രാജ്യത്തുള്ളത്. ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ജനങ്ങൾ കൂട്ടംചേരുന്ന സാഹചര്യം ഉണ്ടായെങ്കിലും കേസുകൾ കുറഞ്ഞത് ആശ്വാസം നൽകുന്നതാണ്.
അതിനിടെ, ഡൽഹിയിൽ ഞായറാഴ്ച ഒരു കോവിഡ് മരണം പോലും റിപ്പോർട്ടു ചെയ്തിട്ടില്ല. വെള്ളി, ശനി ദിവസങ്ങളിൽ ഡൽഹിയിൽ ഓരോരുത്തർ വീതമാണ് കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡൽഹിയിൽ 28 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ടു ചെയ്യപ്പെട്ടത്.
അതിനിടെ, യുപിയിലെ പ്രാദേശിക ബിജെപി നേതാവിന് അഞ്ച് ഡോസ് കോവിഡ് വാക്സിൻ എടുത്തതായി സർട്ടിഫിക്കറ്റ് ലഭിച്ചതിന്റെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ആരുടെയെങ്കിലും കുസൃതിയോ ഗൂഢാലോചനയോ ആകാം ഇതിനു പിന്നിലെന്നാണ് അധികൃതർ പറയുന്നത്.
ബിജെപി ബൂത്ത് പ്രസിഡന്റും ഹിന്ദു യുവ വാഹിനി അംഗവുമായ റാംപാൽ സിങ്ങി (73) നാണ് അഞ്ച് ഡോസ് കോവിഡ് വാക്സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റ് ലഭിച്ചത്. ആറാമത്തെ ഡോസ് 2021 ഡിസംബറിനും 2022 ജനുവരിക്കുമിടെ എടുക്കണമെന്നും സർട്ടിഫിക്കറ്റിലുണ്ട്. ആരോഗ്യ വകുപ്പിന്റെ വീഴ്ചയാണ് ഇതിനു പിന്നിലെന്ന് ആരോപിച്ച റാംപാൽ സിങ് അധികൃതർക്ക് പരാതി നൽകി. സംഭവത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നാണ് കരുതുന്നതെന്നും രണ്ടിലധികം തവണ രജിസ്റ്റർ ചെയ്തതാകാം ഇതിന് കാരണമെന്നും അധികൃതർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക