ആഡംബര കപ്പലില്‍നിന്ന് ലഹരിമരുന്ന് പിടികൂടിയ കേസില്‍ ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന്, അര്‍ബാസ് മര്‍ച്ചന്റ്, മുണ് മുണ് ധമേച്ച തുടങ്ങിയവർക്ക് ജാമ്യമില്ല. ഇവരെ കോടതി ഒക്ടോബര്‍ ഏഴുവരെ എന്‍സിബി കസ്റ്റഡിയില്‍ വിട്ടു. ആര്യന് ഖാനെ ഒക്ടോബര്‍ 11 വരെ കസ്റ്റഡിയില്‍ വേണമെന്ന് എന്‍.സി.ബി. കോടതിയില്‍ ആവശ്യപ്പെട്ടു.
അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ്ങാണ് എന്‍.സി.ബിക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. അഭിഭാഷകനായ സതീഷ് മനീഷ് ഷിന്‍ഡെയാണ് ആര്യന് വേണ്ടി ഹാജരായത്. പ്രതികളില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുണ്ടെന്നും ലഹരിമരുന്ന് നല്‍കിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തേണ്ടതുണ്ടെന്നും പ്രോസിക്യൂഷന് കോടതിയില്‍ പറഞ്ഞു.
ആര്യന്റെ ഫോണില്‍നിന്ന് നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് എന്‍സിബി പറയുന്നത്. അതേസമയം തന്റെ കക്ഷിയില്‍നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തിട്ടില്ലെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. കപ്പലിലെ മറ്റുള്ളവരില്‍നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തിട്ടുണ്ടെങ്കില്‍ ആര്യനെ കസ്റ്റഡിയിലെടുക്കേണ്ട ആവശ്യമില്ലെന്നും മനീഷ് ഷിന്‍ഡെ പറഞ്ഞു.
എന്‍.സി.ബി.യുടെ റിമാന്‍ഡ് അപേക്ഷ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അര്‍ബാസിന്റെ അഭിഭാഷകനും കോടതിയില്‍ വാദിച്ചു.
മൂന്ന് പ്രതികളില്‍നിന്നായി ആകെ അഞ്ച് ഗ്രാം ഹാഷിഷാണ് കണ്ടെടുത്തതെന്നും ആരില്‍നിന്നാണ് ഇത് കണ്ടെടുത്തതെന്ന് റിമാന്‍ഡ് അപേക്ഷയില്‍ വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ആര്യന് ഖാന് ലഹരിമരുന്ന് എത്തിച്ചുനല്‍കിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ എന്‍.സി.ബി.ക്ക് ലഭിച്ചിരുന്നു. ആര്യന്റെയും അര്‍ബാസിന്റെയും വാട്ആപ്പ് ചാറ്റുകളില്‍നിന്നാണ് ലഹരിമരുന്ന് വിതരണക്കാരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തിയത്.
ശ്രേയസ് നായര്‍ എന്നയാളാണ് ആര്യന് ഖാനും അര്‍ബാസ് മര്‍ച്ചന്റിനും ലഹരിമരുന്ന് എത്തിച്ചുനല്കിയതെന്നാണ് എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇയാളെ എന്‍.സി.ബി. സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആര്യനും അര്‍ബാസിനും ശ്രേയസ് നായരെ നേരത്തെ പരിചയമുണ്ടെന്നാണ് എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ നല്‍കുന്നവിവരം. ചില പാര്‍ട്ടികളില്‍ മൂവരും പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളും അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക