തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ സുപ്രധാനവിധി ഇന്ന്. മന്ത്രി വി ശിവൻകുട്ടിയടക്കം കേസിലെ പ്രതികൾ നൽകിയ വിടുതൽ ഹർജിയിൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക.
മന്ത്രി വി ശിവൻകുട്ടിക്കുപുറമേ മുൻ മന്ത്രിമാരായ ഇ.പി ജയരാജൻ, കെ.ടി ജലീൽ, മുൻ എംഎൽഎമാരായ എ.കെ അജിത്, സികെ സദാശിവൻ, കെ കുഞ്ഞമ്മദ് മാസ്റ്റർ എന്നിവരാണ് വിടുതൽ ഹർജി നൽകിയത്.
വിടുതൽ ഹർജിയെ സർക്കാർ കോടതിയിൽ എതിർത്തിരുന്നു. പ്രതികൾ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. 20 പേർ സ്പീക്കറുടെ ഡയസിൽ കയറിയപ്പോൾ ആറുപേർ മാത്രം എങ്ങനെ പ്രതികളായെന്നായിരുന്നു മറുവാദം.
സ്പീക്കറുടെ ഇരിപ്പിടത്തിൽ കയറിയ തോമസ് ഐസക്കിനെയും സുനിൽകുമാറിനെയും ബി സത്യനെയും എന്തുകൊണ്ട് പ്രതികളാക്കിയില്ലെന്നായിരുന്നു ചോദ്യം ഉയർന്നത്.
പ്രചരിപ്പിക്കുന്നത് കെട്ടിച്ചമച്ച ദൃശ്യങ്ങളാണെന്നും 21 മന്ത്രിമാർ ഉൾപ്പടെ 140 ജനപ്രതിനിധികൾ ഉണ്ടായിട്ടും പൊലീസുകാരെയാണ് സാക്ഷികളാക്കിയത്. വാച്ച് ആന്റ് വാർഡിനെ പ്രതിരോധിക്കുക മാത്രമാണ് ചെയ്തെന്നും പ്രതിഭാഗം വാദിച്ചു.
ബാറുകൾ തുറക്കാൻ ധനമന്ത്രിയായിരുന്ന കെ.എം മാണി ബാർ ഉടമകളിൽ നിന്നും ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തെ തുടർന്നാണ് ബജറ്റ് അവതരണം തടസപ്പെടുത്താൻ പ്രതിപക്ഷം ശ്രമിച്ചത്. 2015 മാർച്ച് 13നായിരുന്നു കെ.എം മാണിയുടെ ബജറ്റ് അവതരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക