കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്റെ വാഹനവ്യൂഹത്തിലെ രണ്ടാമത്തെ കാർ, തന്റെ മകനെ ഇടിച്ചിടുകയായിരുന്നെന്ന് റാം ദുലാരെ കശ്യപ്.
ലഖിംപുർ ഖേരി സംഘർഷത്തിൽ കൊല്ലപ്പെട്ട എട്ടുപേരിൽ ഒരാളായ പ്രാദേശിക മാധ്യമപ്രവർത്തകൻ രമൺ കശ്യപിന്റെ പിതാവാണു റാം ദുലാരെ കശ്യപ്. ദേശീയ മാധ്യമമായ ‘ഔട്ട്ലുക്കിന്’ നൽകിയ അഭിമുഖത്തിലാണ് ദുലാരെ ഇക്കാര്യം പറഞ്ഞത്.
35 വയസ്സുകാരനായ രമൺ കശ്യപ് മൂന്നു മാസം മുൻപാണു മാധ്യമപ്രവർത്തനം തുടങ്ങിയത്. അതിനു മുൻപ് സ്കൂൾ അധ്യാപകനായിരുന്നു. മധ്യപ്രദേശ് ആസ്ഥാനമായ ന്യൂസ് ചാനലിനായി ഏതാനും വാർത്തകൾ തയാറാക്കിയതോടെ മാധ്യമപ്രവർത്തനത്തിൽ ആകർഷിക്കപ്പെട്ടു.
സുഹൃത്തുക്കൾ കൂടി പ്രോത്സാഹിപ്പിച്ചതോടെയാണ് 3 മാസം മുൻപു ജോലിയിൽ പ്രവേശിച്ചത്. തന്റെ ഇടപെടലുകളിലൂടെ ഗ്രാമീണരുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടാനാകുമെന്നു രമൺ തിരിച്ചറിഞ്ഞു. മകന്റെ മൊബൈൽ ഫോണിൽ ലഖിംപുരിലെ മുഴുവൻ സംഭവത്തിന്റെയും നിർണായക ദൃശ്യങ്ങളുണ്ടെന്നും അഭിമുഖത്തിൽ ദുലാരെ പറഞ്ഞു.
ഗാന്ധിയുടെ ഫോട്ടോ 500, 2000 രൂപ നോട്ടുകളിൽ ഉപയോഗിക്കരുത്, ഗാന്ധിയുടെ ഫോട്ടോ 5, 10, 20, 50, 100, 200 നോട്ടുകളിൽ മാത്രമായിരിക്കണം; കാരണം സഹിതം വിശദീകരിച്ച് മോദിയ്ക്ക് കത്തെഴുതി കോണ്ഗ്രസ് എംഎല്എ !
‘‘ഏകദേശം മൂന്നു മാസം മുൻപാണു മകൻ വാർത്താ റിപ്പോർട്ടിങ്ങിലേക്ക് വന്നത്. അവന്റെ സുഹൃത്തുക്കൾ ടെലിവിഷൻ ചാനലുകളിൽ ജോലി ചെയ്യുന്നുണ്ട്. അവരാണു പ്രോത്സാഹിപ്പിച്ചത്. പണത്തിനു വേണ്ടിയാണ് ഈ ജോലിയിൽ പ്രവേശിച്ചതെന്നു കരുതുന്നില്ല.
സമീപത്തെ മോഡേൺ ഗുരുകുൽ അക്കാദമിയിൽ അധ്യപകനായിരുന്നു. സുഹൃത്തുക്കളാണു പ്രോത്സാഹിപ്പിച്ചെങ്കിലും പിന്നീട്, ജനകീയവിഷയങ്ങൾ പരിഹരിക്കാൻ ശക്തമായ മാർഗമാണിതെന്നു മകൻ മനസ്സിലാക്കി. ഗ്രാമീണരുടെ പ്രശ്നങ്ങൾ ഉന്നയിക്കാൻ അവൻ പൊലീസ് സ്റ്റേഷനുകളിലും കോടതികളിലും ആശുപത്രികളിലും പോകുമായിരുന്നു.
ഒക്ടോബർ 3ന് രണ്ടു സ്ഥലങ്ങളിൽ പരിപാടികൾ നടക്കുന്നതിനാൽ രാവിലെ 11 മണിയോടെ വീട്ടിൽനിന്ന് ഇറങ്ങി. മന്ത്രിയുടെ ഗ്രാമമായ ബൽബീർപുരിൽ ഗുസ്തി മത്സരവും ടിക്കോണിയ ഗ്രാമത്തിൽ കർഷകരുടെ പ്രതിഷേധവുമാണ് നടന്നിരുന്നത്. രണ്ടിടങ്ങളും തമ്മിൽ ഏകദേശം 4 കിലോമീറ്റർ അകലമുണ്ട്.
മന്ത്രിയുടെ മകന്റെ വാഹനവ്യൂഹം കർഷകർക്കു നേരെ വന്ന സമയത്ത് അവൻ അവിടെ ഉണ്ടായിരുന്നു. വാഹന വ്യൂഹത്തിന്റെ രണ്ടാമത്തെ കാറാണ് അവനെ ഇടിച്ചത്. ഞാൻ അവന്റെ മൊബൈൽ ഫോണിലെ റെക്കോർഡിങ് പരിശോധിച്ചപ്പോൾ, രണ്ടാമത്തെ വാഹനം ഇടിക്കുന്നതുവരെയുള്ള വിഡിയോ അതിലുണ്ട്.
ആദ്യ വാഹനം കർഷകരെ ഇടിച്ചു മുന്നോട്ടുപോയി. കുറച്ച് മിനിറ്റുകൾക്ക് ശേഷം രണ്ടാമത്തെ കാർ വന്നു, എന്റെ മകന്റെ ഇടതുവശത്ത് ഇടിച്ചു.
അവന്റെ മൊബൈൽ റെക്കോർഡിങ്ങിൽ അത് വ്യക്തമായി കാണിക്കുന്നുണ്ട്. ഞാൻ ഈ വിഡിയോ സൂക്ഷിച്ചിരിക്കുകയാണ്, ആരുമായും പങ്കുവച്ചിട്ടില്ല. ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ വിഡിയോയിൽ ഉണ്ടായിരുന്നോ ഇല്ലയോ എന്ന് എനിക്ക് ദൃശ്യങ്ങളിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചില്ല. വൈകിട്ട് മകൻ വീട്ടിൽ തിരിച്ചെത്താത്തപ്പോൾ ഞങ്ങൾ വിഷമിച്ചു.
സുഹൃത്തുക്കളോടും ചുറ്റുമുള്ളവരോടും ചോദിക്കാൻ തുടങ്ങി. സംഭവമുണ്ടായി ഏകദേശം 12 മണിക്കൂറായിരുന്നു അപ്പോൾ. മോർച്ചറിയിൽനിന്നു ഫോൺ കോൾ വന്നു. ഒരു മൃതദേഹം കിട്ടിയിട്ടുണ്ട്, തിരിച്ചറിയണം എന്ന് അവർ ആവശ്യപ്പെട്ടു. ചെന്നു നോക്കിയപ്പോൾ മകന്റെ മൃതദേഹമായിരുന്നു അത്.
അവന്റെ തലയുടെ പുറകിൽനിന്നു പുറത്തേക്കു വന്ന രക്തം കട്ടപിടിച്ചതായി കണ്ടില്ല. ശരീരത്തിൽ ഗുരുതരമായ പരുക്കുകളൊന്നുമില്ല.
മോർച്ചറിയിൽനിന്ന് സംഭവസ്ഥലത്തേക്കുള്ള വഴിയിൽ മൂന്ന് ആശുപത്രികളുണ്ടെങ്കിലും മകനെ ഏതെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ സർക്കാർ ഒരു ശ്രമവും നടത്തിയില്ല. അവൻ ആ സമയത്ത് അബോധാവസ്ഥയിൽ ആയിരുന്നുവെന്നും മരിച്ചിരുന്നില്ലെന്നും വിശ്വസിക്കുന്നു.
ഞാൻ ഒരു കർഷകനാണ്, 5 ഏക്കർ ഭൂമിയുണ്ട്. വിവാഹിതരായ രണ്ട് ആൺമക്കളാണ് ഇനി എന്റെ കൂടെയുള്ളത്. അവർ എന്നെ കൃഷിയിടത്തിൽ സഹായിക്കും. രമൺ കശ്യപ് പോയതോടെ അവന്റെ ഭാര്യയും രണ്ടു കുട്ടികളും അനാഥരായി. നഷ്ടപരിഹാരമായി സംസ്ഥാന സർക്കാരിന്റെ 45 ലക്ഷം രൂപയുടെ ചെക്ക് ലഭിച്ചു. രാഹുൽ ഗാന്ധിക്കും പ്രിയങ്കയ്ക്കുമൊപ്പം എത്തിയ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് ഛന്നിയും ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും അൻപതു ലക്ഷം രൂപ വീതം സഹായം നൽകാമെന്നു പറഞ്ഞു. മകൻ ജോലി ചെയ്ത ടെലിവിഷൻ ചാനൽ 5 ലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്. സംഭവത്തിന് ഉത്തരവാദികളായ എല്ലാവരെയും സംസ്ഥാന സർക്കാർ അറസ്റ്റ് ചെയ്ത് ശിക്ഷിക്കണം. മകന്റെ ഭാര്യയ്ക്കു സർക്കാർ ജോലി നൽകണം.’’ പിതാവ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക