തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മരണങ്ങളിൽ ധന സഹായത്തിന് ഇന്ന് മുതൽ അപേക്ഷിക്കാം. മരിച്ചയാളുടെ ഉറ്റബന്ധുവാണ് അപേക്ഷിക്കേണ്ടത്.
ഐസിഎംആർ പുറത്തിറക്കിയ മാർഗനിർദേശ പ്രകാരമുള്ള സർട്ടിഫിക്കറ്റിനും, വിട്ടുപോയ മരണങ്ങളെ പട്ടികയിലുൾപ്പെടുത്താനും ആണ് അപേക്ഷകൾ നൽകേണ്ടത്.
ഓൺലൈനായും പി.എച്ച്.സികൾ, അക്ഷയകേന്ദ്രങ്ങൾ എന്നിവ വഴി നേരിട്ടും അപേക്ഷിക്കാം. ജില്ലാതലസമിതി ഒരു മാസത്തിനകം തീരുമാനമെടുക്കും.
അൻപതിനായിരം രൂപയുടെ സഹായം കാത്ത് ഇരുപത്തിഅയ്യായിരത്തോളം കുടുംബങ്ങളാണ് കേരളത്തിലുള്ളത്.
കേരള സർക്കാർ കൊവിഡ് മരണ സർട്ടിഫിക്കറ്റ് നൽകുന്നുണ്ടെങ്കിലും സുപ്രീം കോടതിയുടെ നിർദേശ പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേയും ഐ.സി.എം.ആറിന്റേയും പുതുക്കിയ മാർഗനിർദേശങ്ങളുടെ അടിസ്ഥാനമാക്കിയാണ് പുതിയ സംവിധാനം നിലവിൽ വരുന്നത്.
ഐസിഎംആർ പുറത്തിറക്കിയ പുതുക്കിയ നിർദ്ദേശ പ്രകാരം കൊവിഡ് മരണമായി പ്രഖ്യാപിക്കാവുന്ന മരണങ്ങളും, കേരള സർക്കാർ ഇതുവരെ കൊവിഡ് മരണമായി പ്രഖ്യാപിച്ചിട്ടുള്ള കൊവിഡ് മരണ ലിസ്റ്റിൽ ഇല്ലാത്തതും, ഏതെങ്കിലും പരാതിയുള്ളവർക്കും, പുതിയ സംവിധാനം വഴി സുതാര്യമായ രീതിയിൽ അപ്പീൽ സമർപ്പിക്കാമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
ബുദ്ധിമുട്ടുകൾ ഒഴിവാക്കി താരതമ്യേന എളുപ്പത്തിൽ കാര്യങ്ങൾ ചെയ്യാവുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. ഓൺലൈനായും നേരിട്ടും അപേക്ഷ നൽകാവുന്നതാണ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ അറിയാത്തവർക്ക് പി.എച്ച്.സി. വഴിയോ അക്ഷയ സെന്റർ വഴിയോ ആവശ്യമായ രേഖകൾ നൽകി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
ലഭിക്കുന്ന അപേക്ഷകൾ വിശദമായ പരിശോധനയ്ക്ക് ശേഷം ഔദ്യോഗിക കോവിഡ് 19 മരണ സർട്ടിഫിക്കറ്റ് നൽകുന്നതാണ്.
ഓൺലൈനിലൂടെ തന്നെയാണ് അപേക്ഷയിൻമേൽ തീരുമാനമെടുക്കുന്നതും. ലഭിക്കുന്ന അപേക്ഷകൾ 30 ദിവസത്തിനുള്ളിൽ തീർപ്പാക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക