സിനിമയിലൊക്കെ എത്തുന്നതിനു മുൻപ് ആലപ്പുഴ എസ്ഡി കോളെജിൽ നിന്ന് ആരംഭിക്കുന്നതാണ് നെടുമുടി വേണുവും ഫാസിലും തമ്മിലുള്ള ചങ്ങാത്തം.
കോളെജിനകത്തും പുറത്തുമുള്ള വേദികളിൽ ഒരുമിച്ച് മിമിക്രി അവതരിപ്പിച്ചാണ് അവർ തുടങ്ങിയത്. പ്രിയസുഹൃത്തിൻറെ വിയോഗവേളയിൽ ഓർമ്മ പങ്കുവെക്കുകയാണ് ഫാസിൽ.
“വേണുവിൻറെ സിനിമാജീവിതത്തിൽ ഒരു നാഷണൽ അവാർഡ് കിട്ടിയില്ല എന്ന ഖേദമേ ഉള്ളൂ. ഭരതൻ സംവിധാനം ചെയ്ത ‘ഒരു മിന്നാമിനുങ്ങിൻറെ നുറുങ്ങുവെട്ട’ത്തിന് നാഷണൽ അവാർഡ് കിട്ടേണ്ടതായിരുന്നു.
അത് കിട്ടിയില്ല എന്ന ഒരു ചെറിയ ഖേദം ഒഴിച്ചാൽ മലയാളത്തിൽ എല്ലാം നേടിയതാണ് നെടുമുടി വേണു. വേണുവിൻറെ ജീവിതം ഒരു മാതൃകയാണ് എല്ലാവർക്കും. എനിക്ക് നഷ്ടപ്പെട്ടത് വ്യക്തിപരമായി ഒരു വലിയ സുഹൃത്തിനെയാണ്, ഒരു കുടുംബ സുഹൃത്തിനെയാണ്.
മരണത്തിലേക്ക് നയിച്ച ഈ ഹോസ്പിറ്റൽ ജീവിതത്തിന് പോകുന്നതിന് മണിക്കൂറുകൾക്ക് മുൻപ് വേണു എന്നെ വിളിച്ചു. രാവിലെ എട്ട് മണിക്ക് എന്താണ് വിളിക്കുന്നതെന്ന് ഞാൻ ചിന്തിച്ചു, ഞാനത് ചോദിച്ചു.
ഞാൻ ചുമ്മാ വിളിച്ചെന്നേയുള്ളൂ, സംസാരിച്ചിട്ട് കുറച്ചുനാൾ ആയില്ലേ എന്ന് പറഞ്ഞു. ഞാൻ പിന്നെ വിളിച്ചോളാം ഫാസിലേ, വേറെ വിശേഷമൊന്നും ഇല്ലല്ലോ വെക്കട്ടെ.. ഇതായിരുന്നു ഞങ്ങൾ തമ്മിലുള്ള അവസാനത്തെ സംസാരം”, ഫാസിൽ പറഞ്ഞു.
ഉദരംസംബന്ധമായ അസുഖങ്ങളെത്തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് നെടുമുടി വേണുവിൻറെ മരണം. മരണസമയത്ത് ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക