തൃശ്ശൂർ: തമിഴർക്ക് മാത്രമായി തൃശ്ശൂരിലെ പടിഞ്ഞാറേ കോട്ടയിൽ നടത്തിവന്ന വ്യാജ ബാർ ഹോട്ടൽ എക്സൈസ് കണ്ടെത്തി. ഒരാളെ അറസ്റ്റ് ചെയ്തു. തമിഴർക്ക് മാത്രമായി മദ്യവും ഭക്ഷണവും താമസവുമാണ് ഇവിടെയൊരുക്കിയിരുന്നത്.
സെൽവം എന്ന് പേരുള്ള 40കാരനായ തമിഴ്നാട് തിരുവണ്ണാമല പോലൂർ മമ്പാട്ട് സ്വദേശിയാണ് പിടിയിലായത്..
തൃശ്ശൂർ എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സിയു ഹരീഷിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് ഇന്ന് രാവിലെ പ്രതിയെ അറസ്റ്റ് ചെയ്തത്.
തൃശ്ശൂർ റേഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ ടിആർ ഹരിനന്ദനന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്.
പടിഞ്ഞാറേ കോട്ടയിൽ സെൽവം വീട് വാടകക്ക് എടുത്തത് നാല് വർഷം മുൻപാണ്. ഇവിടെ തമിഴ്നാട്ടുകാരെ മാത്രമാണ് താമസിപ്പിച്ചിരുന്നത്.
മദ്യം കിട്ടാത്ത ദിവസങ്ങളിൽ തമിഴർ മദ്യപിച്ച് വരുന്നതും സ്ഥലത്ത് ബഹളമുണ്ടാക്കുന്നതും പലതവണ നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടിരുന്നു. ഈ വീട്ടിൽ ദിവസം 50 രൂപയ്ക്ക് തമിഴർക്ക് താമസം ഒരുക്കിയിരുന്നു.
താമസിക്കാൻ വരുന്നവർ കിടക്കാൻ ഉള്ള പായ, ബെഡ് ഷീറ്റ് എല്ലാം കൊണ്ടുവരണമെന്നായിരുന്നു നിബന്ധന. മടങ്ങി പോകുമ്പോൾ ഇത് തിരിച്ച് കൊണ്ടുപോകാം. ഒന്നുമില്ലാത്തവർ പേപ്പർ വിരിച്ച് കിടക്കും.
വെറും തറയിലാണ് എല്ലാവരും കിടക്കുന്നത്. ഒരു ദിവസം 30 പേരിലധികം ഈ വീട്ടിൽ താമസിച്ചിരുന്നു. അവരിൽ നിന്നെല്ലാം രാത്രി തങ്ങാൻ 50 രൂപ വെച്ച് വാങ്ങുകയും ചെയ്തിരുന്നു.
ഭക്ഷണം വേണമെങ്കിൽ അതിന് വേറെ പണം കൊടുക്കണം. ഇവർക്ക് ആവശ്യമുള്ള മദ്യം 180 മില്ലി ലിറ്ററിന് 200 രൂപ നിരക്കിൽ പ്രതി വിൽപ്പന നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക