പവര്‍ സ്റ്റാര്‍ പുനീത് രാജ്കുമാറിന്റെ വിയോഗം താങ്ങാനാകാതെ ആരാധകർ. കര്‍ണാടകയില്‍ ഒരാള്‍ ജീവനൊടുക്കി. രാഹുല്‍ ഗാദിവഡ്ഡര എന്ന യുവാവാണ് വെള്ളിയാഴ്ച രാത്രി വീട്ടില്‍ ജീവനൊടുക്കിയത്. പുനീതിന്റെ മരണവാര്‍ത്തയറിഞ്ഞതിന് പിന്നാലെ രാഹുല്‍ ഏറെ ദുഃഖിതനായിരുന്നു. പുനീതിന്റെ ചിത്രത്തില്‍ പൂക്കള്‍ വിതറി ആദരാഞ്ജലി അര്‍പ്പിച്ച ശേഷമാണ് രാഹുല്‍ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്.
പുനീതിന്റെ മരണവിവരമറിഞ്ഞ് രണ്ടുപേര്‍ ഹൃദയഘാതത്തെ തുടര്‍ന്നും മരിച്ചു. ചാമരാജനഗര്‍ മരുരു സ്വദേശിയും കര്‍ഷകനുമായ മുനിയപ്പയാണ് മരിച്ചവരില്‍ ഒരാള്‍. പുനീതിന്റെ കടുത്ത ആരാധകനായ മുനിയപ്പ മരണവാര്‍ത്തയറിഞ്ഞയുടന്‍ കുഴഞ്ഞുവീഴുകയായിരുന്നു. പുനീതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരമറിഞ്ഞ് മുനിയപ്പ ടി.വി.യുടെ മുന്നില്‍ ഇരിക്കുകയായിരുന്നു.
പൊട്ടിക്കരഞ്ഞുകൊണ്ടാണ് പ്രിയപ്പെട്ട നടന്റെ ആരോഗ്യവിവരങ്ങള്‍ ടി.വിയില്‍ കണ്ടത്. മരിച്ചെന്ന വിവരം പുറത്തുവന്നതോടെ മുനിയപ്പ കുഴഞ്ഞുവീണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഉടന്‍തന്നെ പൊന്നാച്ചി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാര്യയും രണ്ടുമക്കളുമുണ്ട്.
പുനീതിന്റെ എല്ലാസിനിമകളും റിലീസ് ദിവസം തന്നെ മുടക്കം കൂടാതെ കാണുന്നയാളായിരുന്നു മുനിയപ്പയെന്ന് നാട്ടുകാര്‍ പറഞ്ഞു. ഏഴ് വര്‍ഷത്തോളം ബെംഗളൂരുവില്‍ ജോലിചെയ്തിരുന്ന ഇദ്ദേഹം ആദ്യ ലോക്ഡൗണിന് ശേഷമാണ് നാട്ടില്‍ തിരിച്ചെത്തിയത്. ബെലഗാവിയിലെ ഷിന്ഡോലി ഗ്രാമത്തിലെ പരശുറാം എന്നയാളും നടന്റെ മരണവിവരമറിഞ്ഞതിന് പിന്നാലെ ഹൃദയഘാതത്തെ തുടര്‍ന്ന് മരിച്ചു.
പുനീത് മരിച്ചതറിഞ്ഞ് ടി.വി.ക്ക് മുന്നിലിരുന്ന് പരശുറാം നിര്‍ത്താതെ പൊട്ടിക്കരയുകയായിരുന്നു. ഇതിനുപിന്നാലെയാണ് ഹൃദയാഘാതമുണ്ടായത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഉഡുപ്പിയിലെ സാലിഗ്രാമത്തില്‍ പുനീത് രാജ്കുമാറിന്റെ മരണവാര്‍ത്തയറിഞ്ഞ് ഓട്ടോ ഡ്രൈവര്‍ സ്വയം കൈപ്പടം അടിച്ചുതകര്‍ത്തു. സതീഷ്(35) എന്ന യുവാവാണ് ഓട്ടോറിക്ഷയുടെ ഹാന്‍ഡിലില്‍ തുടര്‍ച്ചയായി ഇടിച്ച് കൈപ്പടത്തിന് പരിക്കേല്‍പ്പിച്ചത്. സതീഷിനെ പിന്നീട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക