തിരുവനന്തപുരം:അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്കിയ സംഭവത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പേരൂര്‍ക്കടയിലെ അനുപമയുടെ കുഞ്ഞുമായി ബന്ധപ്പെട്ട വിഷയം മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ തന്നെ വിശദീകരിക്കുന്നുണ്ട് അമ്മയ്ക്ക് കുഞ്ഞിനെ ലഭിക്കണമെന്നത് ഏറ്റവും ന്യായമാണ് അദ്ദേഹം പറഞ്ഞു.
അത് കഴിഞ്ഞാല്‍ അനുപമയുടെ പിതാവും കുടുംബവും സിപിഐ(എം) പ്രവര്‍ത്തകരാണ് എന്ന ഒറ്റക്കാരണത്താല്‍ ഈ വിഷയത്തില്‍ മാധ്യമങ്ങള്‍ തുടരുന്ന സിപിഎം വിരുദ്ധ വാര്‍ത്തകളിലൂടെ സമൂഹത്തിന് നല്കുന്ന സന്ദേശം എന്താണെന്ന് ചിന്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പേരൂര്‍ക്കടയിലെ അനുപമയുടെ കുഞ്ഞുമായി ബന്ധപ്പെട്ട വിഷയം മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ തന്നെ വിശദീകരിക്കുന്നുണ്ട്. അമ്മയ്ക്ക് കുഞ്ഞിനെ ലഭിക്കണമെന്നത് ഏറ്റവും ന്യായമാണ്. അത് കഴിഞ്ഞാല്‍ അനുപമയുടെ പിതാവും കുടുംബവും സിപിഐ(എം) പ്രവര്‍ത്തകരാണ് എന്ന ഒറ്റക്കാരണത്താല്‍ ഈ വിഷയത്തില്‍ മാധ്യമങ്ങള്‍ തുടരുന്ന സിപിഐ(എം) വിരുദ്ധ വാര്‍ത്തകളിലൂടെ സമൂഹത്തിന് നല്കുന്ന സന്ദേശം എന്താണെന്ന് ചിന്തിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു.
കുടുംബമായി താമസിക്കുന്ന ഒരു സ്ത്രീയെ പ്രേമിക്കുക, ആ ബന്ധത്തില്‍ നിന്നും വേര്‍പെടുത്തി കല്യാണം കഴിക്കുക. ആ ബന്ധം നിലനില്‍ക്കുമ്ബോള്‍ തന്നെ വേറൊരു പെണ്‍കുട്ടിയെ പ്രേമിക്കുക, ആ പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കുക. ഇത് സമൂഹത്തിന് അംഗീകരിക്കാന്‍ ആകുമോ ? അംഗീകരിക്കാനാവില്ല എന്നാണ് എന്റെ ഖണ്ഡിതമായ അഭിപ്രായം. ആദ്യവിവാഹം സമ്മര്‍ദ്ദത്തിലൂടെയും ഭീഷണിപ്പെടുത്തിയും വേര്‍പെടുത്തി അവരെ അനാഥയാക്കി. ഭര്‍ത്താവ് വിവാഹബന്ധം വേര്‍പെടുത്തിയാല്‍ ഭാര്യയ്ക്ക് ഭാവി ജീവിതത്തിന് ജീവനാംശം നല്‍കുക എന്ന സാമാന്യനീതി ഇക്കാര്യത്തില്‍ നടപ്പിലാക്കിയതായി കാണുന്നില്ല.
ആരോരുമില്ലാത്ത അനാഥയായ ആ പെണ്‍കുട്ടിയുടെ ഭാവി ജീവിതം എങ്ങനെയാകും ? സിപിഐ(എം)ന് എതിരെ കിട്ടിയ വടിയെടുത്ത് തലങ്ങും വിലങ്ങും അടിക്കുന്ന ആവേശത്തിനിടയില്‍ മാധ്യമങ്ങള്‍ ഇക്കാര്യങ്ങളൊക്കെ മറന്നു പോവുകയോ, മറവി നടിക്കുകയോ ചെയ്യുകയാണ്. ഇക്കാര്യത്തില്‍ നിങ്ങള്‍ നല്കുന്ന സന്ദേശം നിങ്ങളുടെ കുടുംബാംഗങ്ങള്‍ അടക്കമുള്ള സമൂഹത്തിന് നല്ലതാണോ ? മോശമാണോ? എന്തായാലും നല്ലതല്ല എന്നാണ് എന്റെ പക്ഷം. മാര്‍ക്സിസ്റ്റ് വിരുദ്ധ തിമിരത്തിന്റെ ആഘോഷത്തിനിടയില്‍ ഇതും കൂടി ആലോചിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായാല്‍ അത്രയും നന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക