പുനീത് രാജ്കുമാറിന്റെ മരണം അക്ഷരാര്‍ഥത്തില്‍ തന്നെ ഞെട്ടിച്ചുകളഞ്ഞുവെന്ന് പ്രശസ്ത സംവിധായകന് വി.കെ. പ്രകാശ്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് കണ്ടു സ്നേഹം പങ്കുവച്ചു പിരിഞ്ഞ സുഹൃത്ത് ഇനി ഒരോര്‍മ മാത്രമായെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘വിഷ്ണുപ്രിയ’ എന്ന എന്റെ കന്നഡ സിനിമയുടെ ലോഞ്ചിനാണ് ഞാന്‍ പുനീത് രാജ്കുമാറിനെ അവസാനമായി കാണുന്നത്. അദ്ദേഹമാണ് ‘വിഷ്ണുപ്രിയ’ ലോഞ്ച് ചെയ്തത്. അന്ന് ഞങ്ങള്‍ ഒരുപാടു നേരം സംസാരിച്ചു.
എന്റെ ആഡ് ഫിലിമില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വളരെ വിനയാന്വിതനായി ഒരു മനുഷ്യനാണ് പുനീത്.’ -വി.കെ. പ്രകാശ് പറഞ്ഞു.
‘അദ്ദേഹത്തിന് മലയാളസിനിമയോടും താരങ്ങളോടും ടെക്നീഷ്യന്‍സിനോടും വലിയ ആദരവുണ്ട്. നമ്മള് അദ്ദേഹത്തെ കാണാന്‍ പോയാല്‍ തിരിച്ചിറങ്ങുമ്പോള്‍ വണ്ടിയില്‍ എത്തുന്ന സമയം വരെ നമ്മളെ അനുഗമിക്കും.
അവരുടെ കുടുംബം മുഴുവന്‍ അങ്ങനെയാണ്, വളരെ എളിമയുള്ളവര്‍. പുനീതിന്റെ രണ്ടു സഹോദരന്മാരെയും എനിക്ക് പരിചയമുണ്ട് മൂന്നുപേരും വളരെ വിനയത്തോടെയാണ് പെരുമാറുന്നത്.
പുനീതിനോടാണ് എനിക്ക് കൂടുതല്‍ അടുപ്പം. ബെംഗളൂരു ഇപ്പോള്‍ നിശ്ചലമായിരിക്കുകയാണ്. അദ്ദേഹത്തിന്റെ മരണവാര്‍ത്ത ഇവിടെ ആര്‍ക്കും ഇതുവരെ അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
അദ്ദേഹത്തിന്റെ മരണവാര്‍ത്ത എന്നെ പിടിച്ചുലച്ചു കളഞ്ഞു. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു.’-വി.കെ. പ്രകാശ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക