ന്യൂഡല്‍ഹി: മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പണമില്ലാതെ പ്രതിസന്ധിയിലേക്ക്. സാമ്പത്തിക വര്‍ഷം പകുതിയോളം ബാക്കിയിരിക്കെ ബജറ്റില്‍ വകയിരുത്തിയ തുക തീര്‍ന്നു. തൊഴിലുറപ്പ് പദ്ധതിക്കായി 73,000 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്.
കേരളടമടക്കം 21 സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്ക് അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ തുക ചെലവഴിക്കേണ്ടി വന്നു. ഒക്ടോബര്‍ 29 വരെയുള്ള കണക്കു പ്രകാരം 79,810 കോടി രൂപ പദ്ധതിക്കായി ചെലവഴിക്കേണ്ടി വന്നിട്ടുണ്ട്.
2020-21 സാമ്പത്തിക വര്‍ഷം തൊഴിലുറപ്പ് പദ്ധതിക്ക് 1.11 ലക്ഷംകോടി രൂപയാണ് ചെലവു വന്നത്. എന്നാല്‍, ഇതിനേക്കാള്‍ 35 ശതമാനം കുറവാണ് ഇത്തവണ ധനമന്ത്രാലയം വകയിരുത്തിയത്. തുക കുറക്കുന്നത് തൊഴിലുറപ്പ് പദ്ധതി പ്രതിസന്ധിയിലാക്കുമെന്ന് പ്രതിപക്ഷവും വിദഗ്ധരും ചൂണ്ടിക്കാട്ടിയിരുന്നു.
അധികം തുക ആവശ്യമായി വന്നാല്‍ പാര്‍ലമെന്റില്‍ ഉപധനാഭ്യര്‍ഥന വഴി ലഭ്യമാക്കുമെന്നായിരുന്നു ഇതിന് ധനമന്ത്രി നിര്‍മല സീതാരാമന് നല്കിയ മറുപടി. എന്നാല്‍ അടുത്ത പാര്‍ലമെന്റ് സമ്മേളന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പണം അനുവദിക്കുന്നത് വൈകിയാല്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ പദ്ധതി അവതാളത്തിലാകും.
കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലാണ് പ്രതിസന്ധി രൂക്ഷം. കേന്ദ്രം അനുവദിച്ചതിനേക്കാള്‍ 27.1 ശതമാനം അധികം കേരളം ചെലവഴിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക