കണ്ണൂര്‍: കണ്ണൂരിലെ നാലുവയലില്‍ 11കാരി പനിബാധിച്ച ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ പിതാവിനേയും മന്ത്രവാദ ചികിത്സ നടത്തിയ ഉസ്താദിനേയും റിമാന്‍ഡ് ചെയ്തു.ഫാത്തിമയുടെ പിതാവ് അബ്ദുള്‍ സത്താറും ഉസ്താദ് ഉവൈസുമാണ് റിമാന്‍ഡിലായത്. 14 ദിവസത്തേക്കാണ് റിമാന്‍ഡ്.
ഇരുവര്‍ക്കുമെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. ചികിത്സ നടത്താതെ മന്ത്രിച്ച് ഊതിയ വെള്ളം കുട്ടിയ്ക്ക് നല്‍കുകയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
കുടുംബത്തിലെ മൂന്ന് അംഗങ്ങള്‍ കൂടി നേരത്തെ സമാനസാഹചര്യത്തില്‍ മരിച്ചതായ വിവരവും പുറത്തുവന്നിട്ടുണ്ട്. ഇക്കാര്യവും അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. കുട്ടിയ്ക്ക് ചികിത്സ നല്‍കിയില്ലെന്ന ബന്ധുക്കളുടെ പരാതിയിലാണ് അറസ്റ്റുണ്ടായത്.
പനിപിടിച്ച് അവശനിലയിലായ കുട്ടിയെ നിര്‍ബന്ധിച്ച് മന്ത്രവാദ ചികിത്സയില്‍ പങ്കെടുപ്പിച്ചെന്ന് ബന്ധുക്കളും അയല്‍വാസികളും പറയുന്നു. ചികിത്സയുടെ ഭാഗമായി കുട്ടിയെ മര്‍ദ്ദിച്ചെന്നും വെളിപ്പെടുത്തലുണ്ട്. ശ്വാസകോശത്തിലെ അണുബാധ മൂലമാണ് കുട്ടിയുടെ മരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക