കഞ്ഞിക്കുഴി: കഞ്ഞിക്കുഴി പഞ്ചായത്തിലെ പതിനെട്ടാം വാർഡായ പൊന്നെടുത്താനിൽ പിടിവിടാതെ ഇടിമിന്നൽ ഭീഷണി . 2005 മുതലാണ് ഗ്രാമത്തിൽ ശക്തമായ ഇടിയും മിന്നലും അനുഭവപ്പെട്ടു തുടങ്ങിയത്.
സമുദ്രനിരപ്പിൽ നിന്നും മൂവായിരത്തി അഞ്ഞൂറ് അടിയിലേറെ ഉയരമുള്ള ഈ പ്രദേശത്തെ പട്ടയക്കുടിയിൽ 2009 ൽ ഒരു അമ്മയും മകളും മിന്നലേറ്റു മരിച്ചതാണ് നാട്ടുകാരുടെ ഓർമയിലെ ആദ്യത്തെ ദുരന്തം.
ആ സംഭവത്തിൽ മറ്റൊരു സ്ത്രീക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്നുള്ള വർഷങ്ങളിലും ദുരന്തം ആവർത്തിച്ചു. പൊന്നെടുത്താനിലെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വരും വഴി വീട്ടമ്മയ്ക്കാണ് പിറ്റേ വർഷം മിന്നലേറ്റത്.
ഇതിനോടകം അൻപതിലധികം പേർക്ക് മിന്നലിൽ പരുക്കേറ്റിട്ടുണ്ടെന്നു നാട്ടുകാർ പറയുന്നു. ഇവരിൽ പലരും ജോലി ചെയ്യാനാവാതെ വർഷങ്ങളോളം കിടക്കയിൽ തന്നെ കഴിയേണ്ടി വന്നിട്ടുമുണ്ട്.
ഇതിനു പുറമേ ഒട്ടേറെ വളർത്തു മൃഗങ്ങൾക്കും ജീവഹാനി ഉണ്ടായിട്ടുണ്ട്. മിന്നലിൽ തകർന്ന വീടുകളുടെയും വീട്ടുപകരണങ്ങളുടെയും കണക്കുകളും ഏറെയാണ്.
മിന്നലിന്റെ ആഘാതത്തിൽ ഭിത്തി വിണ്ടു കീറിയ കെട്ടിടങ്ങളും കതകുകളും ജനാലകളും കത്തി നശിച്ചതും ഭാഗികമായി കത്തിയതുമായ വീടുകളും ഈ ഗ്രാമത്തിലെ നേർ കാഴ്ചകളാണ്.
2011ൽ നാട്ടുകാരുടെ പരാതിയെ തുടർന്ന് സർക്കാർ ഇവിടെ ഒരു പഠനം നടത്തിയിരുന്നു. പഠനത്തിൽ പൊന്നെടുത്താനിലെ മണ്ണിൽ ലോഹത്തിന്റെ അളവു കൂടുതലാണന്നു കണ്ടെത്തിയിരുന്നു.
ഇതാണത്രേ ഇടി മിന്നലിനെ ഇവിടേക്ക് ആകർഷിക്കുന്നത്. തുടർന്ന് പ്രദേശത്തെ എല്ലാത്തരം കെട്ടിടങ്ങളിലും ഇടിമിന്നൽ രക്ഷാ ചാലക സംവിധാനം ഘടിപ്പിക്കണമെന്നായിരുന്നു നിർദേശം. എന്നാൽ 90 ശതമാനം പേരും ഈ നിർദേശം പാലിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക