കൊച്ചി: മുൻ മിസ് കേരളയുടെയും റണ്ണര്‍ അപ്പിന്റെയും മരണവുമായി ബന്ധപ്പെട്ട് ഫോർട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ അന്വേഷണ സംഘം പരിശോധന നടത്തി.
സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. ദൃശ്യങ്ങൾ അടുത്ത ദിവസം വിശദമായി പരിശോധിക്കും.
ഫോർട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ നടന്ന ഡിജെ പാർട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് മുൻ മിസ് കേരള അടക്കം മൂന്ന് പേർ വൈറ്റിലയില്‍ വാഹനാപകടത്തിൽ മരിച്ചത്. ഇവരുടെ ദൃശ്യങ്ങളടക്കം തേടിയാണ് കൊച്ചി സിറ്റി പൊലീസ് എത്തിയത്.
എന്നാൽ ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്കിന്റെ പാസ്വേർഡ് അറിയില്ലെന്ന മറുപടിയാണ് ഹോട്ടൽ ജീവനക്കാർ നൽകിയത്. ഐ ടി വിദഗ്ധരുടെ സഹായത്തോടെ നാളെ ദൃശ്യങ്ങൾ പരിശോധിക്കും.
കൊവിഡ് കാലത്ത് ഡിജെ പോലുളള കൂടിച്ചേരലുകൾക്ക് നിയന്ത്രണങ്ങൾ ഉളളപ്പോഴാണ് ഫോർട്ട് കൊച്ചി പൊലീസ് സ്റ്റേഷന് തൊട്ടടത്ത് രാവേറെ നീളുന്ന പാർട്ടികള്‍ അരങ്ങേറിയത്.
നിശ്ചിതസമയം കഴിഞ്ഞും മദ്യവിൽപ്പന നടത്തിയതിനാണ് ഹോട്ടലിന്റെ ബാർ ലൈസൻസ് തൊട്ടടുത്ത ദിവസം സസ്പെൻഡ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക