പാവറട്ടി : നൂറ്റാണ്ടുകൾ പഴക്കമുണ്ടെന്നവകാശപ്പെട്ടു തട്ടിപ്പുകാർ കൊണ്ടുനടന്ന 20 കിലോ തൂക്കമുള്ള ഗണേശവിഗ്രഹം ഈയത്തിൽ സ്വർണം പൂശി നിർമിച്ചതാണെന്നു കണ്ടെത്തി.
പാവറട്ടി പാടൂരിലെ വീട് കേന്ദ്രീകരിച്ചു വിഗ്രഹവിൽപന സംഘം പ്രവർത്തിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നിഴൽ പൊലീസ് സംഘം വിരിച്ച വലയിലാണ് തട്ടിപ്പുകാർ കുടുങ്ങിയത്. ആവശ്യക്കാരെന്ന വ്യാജേന പൊലീസ് സമീപിച്ചപ്പോൾ തട്ടിപ്പുകാർ വിഗ്രഹം പ്രദർശിപ്പിച്ചു.
നൂറ്റാണ്ടുകൾക്കു മുൻപു കവടിയാർ കൊട്ടാരത്തിൽ നിന്നു വിഗ്രഹം മോഷണം പോയെന്നും പിന്നീടു കണ്ടെടുത്ത ശേഷം ഉടമസ്ഥാവകാശം സംബന്ധിച്ചു കോടതിയിൽ കേസുകളിൽ കുരുങ്ങിയെന്നും ഇവർ പൊലീസിനോടു പറഞ്ഞു.
ഉടമസ്ഥാവകാശം തെളിയിച്ച ശേഷം രണ്ടരക്കോടി രൂപ കോടതിയിൽ കെട്ടിവച്ചാണു വിഗ്രഹം വീണ്ടെടുത്തതെന്നും ഇവർ അവകാശപ്പെട്ടു.
സംശയം തോന്നാതിരിക്കാൻ വിഗ്രഹം തനിത്തങ്കത്തിൽ നിർമിച്ചതെന്നു സാക്ഷ്യപ്പെടുത്തുന്ന ഫൊറൻസിക് ലാബിന്റെ പരിശോധനാ റിപ്പോർട്ട്, പഴക്കം സാക്ഷ്യപ്പെടുത്തുന്ന ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സർട്ടിഫിക്കറ്റ്, കോടതിയിൽ നിന്നുള്ള വിടുതൽരേഖ തുടങ്ങിയവയും ഇവർ നിർമിച്ചെടുത്തു.
3 ആഡംബരക്കാറുകളും പ്രതികളിൽ നിന്നു പിടികൂടി. വിദേശ റിക്രൂട്മെന്റ് തട്ടിപ്പിലടക്കം പ്രതിയാണു ഗീതാറാണി. 18 ലക്ഷവും സ്വർണവും തട്ടിയ കേസിൽ ഷാജിയും പ്രതിയാണ്.
എസിപി എം.കെ. ഗോപാലകൃഷ്ണൻ, പാവറട്ടി എസ്എച്ച്ഒ എം.കെ. രമേഷ്, എസ്ഐ രതീഷ്, ജോഷി, നിഴൽ പൊലീസ് എസ്ഐമാരായ എൻ.ജി. സുവ്രതകുമാർ, പി.എം. റാഫി, കെ. ഗോപാലകൃഷ്ണൻ, പി. രാഗേഷ്, സീനിയർ സിപിഒമാരായ പഴനിസ്വാമി, ടി.വി. ജീവൻ, എം.എസ്. ലിഗേഷ്, വിപിൻദാസ് എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്.
വിഗ്രഹം യഥാർഥമെന്നു തെളിയിക്കാൻ പൂജാരിയെന്ന വ്യാജേനയാണു മൂന്നാംപ്രതി ഷാജിയെ പ്രതികൾ മറ്റുള്ളവർക്കു മുന്നിൽ പ്രദർശിപ്പിച്ചത്. ബ്രഹ്മദത്തൻ നമ്പൂതിരി എന്നാണ് ഇയാൾ സ്വയം പരിചയപ്പെടുത്തിയിരുന്നത്. അറസ്റ്റിലായ ശേഷം പൊലീസിനോടും ഇതു തന്നെ ആവർത്തിച്ചു. എന്നാൽ, പൊലീസ് വിരട്ടിയപ്പോൾ ഷാജിയെന്നാണ് യഥാർഥ പേരെന്നു സത്യം പറഞ്ഞു.
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സാക്ഷ്യപത്രമെന്ന പേരിൽ വ്യാജരേഖ തയാറാക്കിയ പ്രതികൾ വിഗ്രഹത്തിന് അവകാശപ്പെട്ടത് നൂറ്റാണ്ടുകളുടെ പഴക്കം.
എന്നാൽ, 5 വർഷം മുൻപ് ഈയത്തിൽ നിർമിച്ചതാണു വിഗ്രഹമെന്നു പ്രതികൾ തന്നെ സമ്മതിച്ചു. സ്വർണം പൂശി തട്ടിപ്പിനു വഴിയൊരുക്കി. വിഗ്രഹത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചു കൽപറ്റ പൊലീസ് സ്റ്റേഷനിൽ കേസുണ്ടായിരുന്നെന്നും ഇതു തീർപ്പാക്കിയെന്നുമാണു പ്രതികൾ എല്ലാവരോടും പറഞ്ഞിരുന്നത്.
44/2016 ആണ് ക്രൈം നമ്പറെന്നും അവകാശപ്പെട്ടിരുന്നു. എന്നാൽ, കൽപറ്റ സ്റ്റേഷനിൽ നിഴൽ പൊലീസ് അന്വേഷിച്ചപ്പോൾ കണ്ടെത്തിയതു രസകരമായ വിവരം; ഈ ക്രൈം നമ്പറിലുള്ള കേസ് മദ്യപിച്ചു വാഹനമോടിച്ചതു സംബന്ധിച്ചായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക