തിരുവനന്തപുരം: ഒമിക്രോണിൽ കേന്ദ്ര മാർഗനിർദേശം നടപ്പാക്കുന്നതിന് മുൻപ് കേരളത്തിലെത്തിയവരെ കണ്ടെത്തി മുൻകരുതലെടുക്കുന്നതിൽ വീഴ്ച്ച. നവംബർ 29ന് റഷ്യയിൽ നിന്നെത്തിയവരിൽ ഒരാൾക്ക് കോവിഡ് പോസിറ്റീവ് സ്ഥീരീകരിച്ചിട്ടും കൂടെ യാത്ര ചെയ്തവരെ ഇതുവരെ പൂർണമായും നിരീക്ഷണത്തിലാക്കുന്നത് വൈകി.
സംഘത്തിൽ ഏറ്റവും കൂടുതൽ പേർ വിമാനമിറങ്ങിയ എറണാകുളത്താണ് പലരും പരിശോധന പോലുമില്ലാതെ കടന്നുപോയത്.
ഇക്കാര്യത്തിൽ യാത്രാസംഘത്തിൽ ഒപ്പമുണ്ടായിരുന്നയാൾ തന്നെ പരാതി നൽകിയെങ്കിലും ഇടപെടലുണ്ടായില്ല. കോവിഡ് പോസിറ്റിവായ ആളുടെ സാംപിൾ ഇന്നലെ മാത്രമാണ് ജനിതക പരിശോധനയ്ക്ക് അയച്ചത്.
28ന് റഷ്യയിൽ നിന്ന് വിനോദസഞ്ചാരം കഴിഞ്ഞ തിരികെയെത്തിയ മുപ്പതംഗ സംഘത്തിൽ പലരും പരിശോധന പോലുമില്ലാതെ കടന്നുപോയ വിവരം നേരത്തെ പുറത്തുവന്നിരുന്നു. പരിശോധിക്കുമെന്ന് സർക്കാരും പറഞ്ഞിരുന്നു.
ഇതിൽ 2ന് സാംപിളെടുത്ത കോട്ടയം സ്വദേശിയാണ് പിന്നീട് കോവിഡ് പോസിറ്റീവായത്. എന്നാൽ കൂടെ യാത്ര ചെയ്തവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുന്നതിൽ വൻവീഴ്ച്ചയാണ് ഉണ്ടായത്.
കൂടെ യാത്ര ചെയ്ത, എറണാകുളത്ത് വിമാനമിറങ്ങിയ 24 പേരുടെ പട്ടിക ഇന്നലെ വൈകിട്ടാണ് എറണാകുളത്ത് തയാറായത്. അതുവരെ ഇവർ ഒരിടത്തും നിരീക്ഷണത്തിലായിരുന്നില്ല. തിങ്കളാഴ്ച്ച ഇവരെ പരിശോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക