കൊച്ചി: എറണാകുളം നായരമ്പലത്ത് വീട്ടിനുള്ളിൽ അമ്മയ്ക്കൊപ്പം പൊള്ളലേറ്റ നിലയിൽ കണ്ട മകനും മരണപ്പെട്ടു. അയൽവാസിയായ യുവാവിനെതിരെ പോലീസിൽ പരാതി നൽകിയ സിന്ധു ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ചതിന് പിന്നാലെയാണ് മകൻ അതുലും മരണപ്പെട്ടത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഇന്നലെ രാത്രിയാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ ആറിനാണ് ഇവരുടെ മുറിയില്‍ തീപടര്‍ന്നത്. പരേതനായ സാജുവിന്റെ ഭാര്യയായ സിന്ധു എറണാകുളം ലൂര്‍ദ് ആശുപത്രി ജീവനക്കാരിയാണ്.
വീട്ടിനുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ട സമീപവാസികളും ബന്ധുക്കളും ചേർന്ന് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും സിന്ധുവിനെ രക്ഷിക്കാനായില്ല. ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന മകന് അതുല്‍ തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് മരിച്ചത്. സംഭവത്തില്‍ അയല്‍വാസിയായ ദിലീപ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അയൽവാസിയായ യുവാവ് തന്നെ ശല്യം ചെയ്യുന്നുവെന്ന് കാണിച്ച് സിന്ധു പോലീസിൽ പരാതി നൽകുകയും ഇയാൾക്കെതിരെ ഞാറയ്ക്കൽ പോലീസ് കേസെടുത്തിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി സമീപവാസിയാണ് ഇതു ചെയ്തത് എന്ന നിലയില്‍ സിന്ധു പറയുന്ന ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ഞാറയ്ക്കല്‍ സി.ഐ. രാജന് കെ. അരമന, എസ്.ഐ എ.കെ. സുധീര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫൊറന്‍സിക് വിദഗ്ദ്ധര്‍ സ്ഥലത്തെത്തി സാമ്പിളുകള്‍ ശേഖരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക