പനാജി: ഗോവ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് എം.എല്‍.എയുമായ രവി സീതാറാം നായിക് ബി.ജെ.പിയില്‍ ചേരും. പോണ്ടയിലെ എം.എല്‍.എ സ്ഥാനം രാജിവെക്കുന്നതായി ഗോവ നിയമസഭ സ്പീക്കറുടെ ഓഫിസിനെ അറിയിച്ചു.
ചൊവ്വാഴ്ച വൈകിട്ട് പോണ്ടയില്‍ നടക്കുന്ന ചടങ്ങില്‍ ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിന്റെ സാന്നിധ്യത്തില്‍ രവി നായിക് ബി.ജെ.പിയില്‍ ചേരും.
രവി നായിക് കൂടി കോണ്‍ഗ്രസ് വിടുന്നതോടെ ഗോവ നിയമസഭയില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം മൂന്നായി ചുരുങ്ങും. 2017ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 40 അംഗ നിയമസഭയില്‍ 17 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയിരുന്നു. എന്നാല്‍, നേതാക്കള്‍ പാര്‍ട്ടി വിടുകയായിരുന്നു.
രണ്ടാം തവണയാണ് നായിക് ബി.ജെ.പിയില്‍ ചേരുന്നത്. 2000 ഒക്ടോബറില്‍ മനോഹര്‍ പരീക്കര്‍ വിവിധ പാര്‍ട്ടികളില്‍നിന്നുള്ള എം.എല്‍.എമാരുമായി സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ നായിക് ബി.ജെ.പിയില്‍ ചേര്‍ന്നു. പരീക്കര്‍ സര്‍ക്കാറില്‍ ഉപമുഖ്യമന്ത്രിയായിരുന്നു നായിക്. 2002ലെ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ തിരിച്ചെത്തി.
നായിക്കിന്റെ രണ്ട് മക്കളും ബി.ജെ.പിയില്‍ ചേര്‍ന്നതിന് ശേഷം പാര്‍ട്ടി പരിപാടികളില്‍ രണ്ടരവര്‍ഷമായി സജീവമല്ലായിരുന്നു നായിക്. റിതേഷ്, റോയ് എന്നിവരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക