ബി.ജെ.പി. നേതാവ് രഞ്ജിത് ശ്രീനിവാസൻ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പൂർത്തിയായി. രഞ്ജിത്തിന്റെ ശരീരത്തില്‍ 20 വെട്ടുകളേറ്റു. തലയിലും കഴുത്തിലും ആഴത്തിലുള്ള മുറിവുകളുണ്ടെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. മൂക്ക്, ചുണ്ട്, കീഴ്ത്താടി എന്നിവ മുറിഞ്ഞനിലയിലാണ്. വലതുതുടയില്‍ അഞ്ച് മുറിവുകളും ഇടതുതുടയില്‍ രണ്ട് മുറിവുകളുമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഒന്നരമണിക്കൂര്‍ സമയമെടുത്താണ് രഞ്ജിത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. തുടര്‍ന്നാണ് പോസ്റ്റ്മോര്‍ട്ടം നടപടിയിലേക്ക് കടന്നത്. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജില്‍നിന്ന് വിലാപയാത്രയായി ആലപ്പുഴയിലേക്ക് കൊണ്ടുപോകും. ആലപ്പുഴ ബാര്‍ അസോസിയേഷന് ഹാളിലും വെള്ളക്കിണറിലെ രഞ്ജിത്തിന്റെ വീട്ടിലും പൊതുദര്‍ശനത്തിന് വെക്കും.
ഇതിനുശേഷം വലിയ അഴീക്കലിലെ കുടുംബവീട്ടില്‍ സംസ്കരിക്കും. രാത്രി എട്ടുമണിയോടെ സംസ്കാരം നടത്തുമെന്നാണ് ബി.ജെ.പി. നേതാക്കള്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇന്‍ക്വസ്റ്റ്, പോസ്റ്റ്മോര്‍ട്ടം നടപടികള്‍ വൈകിയതോടെ സംസ്കാരചടങ്ങുകള്‍ വൈകാനാണ് സാധ്യത. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയുമായാണ് ആലപ്പുഴയില്‍ രണ്ട് കൊലപാതകങ്ങള്‍ നടന്നത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനിനെ മണ്ണഞ്ചേരിയില്‍വെച്ചാണ് അക്രമികള്‍ വെട്ടിക്കൊന്നത്.
മണിക്കൂറുകള്‍ക്കകം ബിജെപി നേതാവും ഒ.ബി.സി. മോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത്ത് ശ്രീനിവാസനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആറ് ബൈക്കുകളിലായി എത്തിയ 12 പേരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. ആറ് ബൈക്കുകളിലായി 12 പേര് രഞ്ജിത്തിന്റെ വീട്ടിലേക്കുള്ള വഴിയിലൂടെ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴ ജില്ലയില്‍ ഞായറാഴ്ചയും തിങ്കളാഴ്ചയും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് നിരോധാനജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയില്‍ സംഘര്‍ഷസാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം കനത്ത പോലീസും കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക