പുരുഷന്മാരായ അടുത്ത ബന്ധുകൾ കൂടെയില്ലാതെ അഫ്ഗാനിസ്ഥാനിലെ (Afghanistan)സ്ത്രീകൾക്ക് യാത്രാസൗകര്യം നൽകരുതെന്ന് താലിബാൻ (Taliban)അധികൃതർ അറിയിച്ചു. ദീർഘദൂര യാത്രകൾക്കാണ് വിലക്ക് അറിയിച്ചിരിക്കുന്നത്. ഇസ്ലാമിക് ഹിജാബ് ധരിച്ച സ്ത്രീകൾക്ക് മാത്രമേ യാത്രാസൗകര്യം നൽകാൻ പാടുള്ളൂവെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
പുതിയ നിർദ്ദേശം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിട്ടുണ്ട്. വനിതാ അഭിനേതാക്കളെ ഉൾക്കൊള്ളിച്ച് കൊണ്ടുള്ള നാടകങ്ങളും സോപ്പ് ഓപ്പറകളും പ്രദർശിപ്പിക്കുന്നത് നിർത്താൻ മന്ത്രാലയം അഫ്ഗാനിസ്ഥാനിലെ ടെലിവിഷൻ ചാനലുകളോട് ആവശ്യപ്പെട്ടതിന് ആഴ്ചകൾക്ക് ശേഷമാണ് പുതിയ നിർദ്ദേശം പുറത്തിറക്കിയിരിക്കുന്നത്.
പ്രൊമോഷൻ ഓഫ് വിർച്യു ആൻഡ് പ്രിവെൻഷൻ ഓഫ് വൈസ് മന്ത്രാലയമാണ് പുതിയ നിദ്ദേശങ്ങൾ നൽകിയിരിക്കുന്നത്. 45 മൈലിലധികം (72 കിലോമീറ്റർ) യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് അടുത്ത കുടുംബാംഗങ്ങൾ ഒപ്പമില്ലെങ്കിൽ യാത്ര ചെയ്യാൻ അനുവദിക്കരുതെന്ന് മന്ത്രാലയ വക്താവ് സദേഖ് അകിഫ് മുഹാജിർ പറഞ്ഞു. മാത്രമല്ല ഒപ്പമുള്ള കുടുംബാംഗം പുരുഷൻ ആയിരിക്കണമെന്നും, അടുത്ത ബന്ധുവായിരിക്കണമെന്നും നിർബന്ധമാണ്.
ഇവ കൂടാതെ വാർത്ത പരിപാടികളിൽ വനിത അവതാരകർ ഹിജാബ് ധരിക്കണമെന്നും അഫ്ഗാൻ മാധ്യമകാര്യ മന്ത്രാലയത്തിന്റെ നിർദേശം നൽകിയിരുന്നു . പ്രവാചകൻ മുഹമ്മദിനെയോ മറ്റ് ആദരണീയ വ്യക്തികളെയോ കാണിക്കുന്ന സിനിമകളോ പരിപാടികളോ സംപ്രേക്ഷണം ചെയ്യരുതെന്നും മന്ത്രാലയം ചാനലുകളോട് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക