കോവിഡ് മഹാമാരിയിൽ ജീവിതം വഴിമുട്ടി നിന്ന കുടുംബത്തെത്തേടി പുതുവത്സരത്തലേന്ന് എത്തിയത് സന്തോഷ വാർത്ത.
കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപ പന്തൽ നിർമാണത്തൊഴിലാളിയായ അഷ്ടമുടി വടക്കേക്കര ഭദ്രാ ഭവനിൽ രാധാകൃഷ്ണനു (കിണ്ണൻ–50) ലഭിച്ചു. താന്നിക്കമുക്കിലെ റെയിൻബോ ലോട്ടറി സെന്ററിൽ നിന്നു വെള്ളിയാഴ്ച എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
പന്തൽ ജോലികൾ നടത്തി വരുന്ന രാധാകൃഷ്ണനും കൂട്ടരും ജോലി കഴിഞ്ഞു മടങ്ങിവരുന്നതിനിടെയാണ് ലോട്ടറി എടുത്തത്. കടയിൽ ബാക്കിയുണ്ടായിരുന്ന ടിക്കറ്റുകളിൽ ഒന്നാണ് രാധാകൃഷ്ണൻ എടുത്തത്.
ഒപ്പമുണ്ടായിരുന്ന മറ്റൊരു തൊഴിലാളി എടുത്ത ടിക്കറ്റിന് 8000 രൂപയും സമ്മാനം ലഭിച്ചു. സ്ഥിരമായി ലോട്ടറി എടുത്തിരുന്ന രാധാകൃഷ്ണന് ആദ്യമായാണ് സമ്മാനം ലഭിക്കുന്നത്. ടിക്കറ്റ് എടുത്തെങ്കിലും സമ്മാനം ലഭിച്ച വിവരം ഇന്നലെ രാവിലെയാണ് അറിയുന്നത്.
വിവിധ ആവശ്യങ്ങൾക്കായി സഹകരണ ബാങ്കിൽ നിന്നെടുത്ത 10 ലക്ഷം രൂപയുടെ വായ്പ കുടിശികയായി കിടക്കുകയായിരുന്നു. ലോട്ടറിത്തുക ഉപയോഗിച്ച് കടങ്ങൾ വീട്ടിയ ശേഷം പന്തൽ നിർമാണ ജോലിയുമായി മുന്നോട്ടു പോകുമെന്നു രാധാകൃഷ്ണൻ പറഞ്ഞു.
ഭാര്യ: ഷീമ. മക്കൾ: ശ്രീഹരി, ശ്രീക്കുട്ടി. സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് ഗ്രാമീൺ ബാങ്കിന്റെ അഞ്ചാലുംമൂട് ശാഖയിൽ ഏൽപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക