മിന്നൽ മുരളി എന്ന ചിത്രത്തിന്റെ റിലീസിനു ശേഷം മിന്നൽ ഒരു ചർച്ചാവിഷയമായിരിക്കുകയാണല്ലോ. ഒരാൾക്ക് മിന്നൽ ഏൽക്കാനുള്ള സാധ്യത അഞ്ച് ലക്ഷത്തിൽ ഒന്നു മാത്രമാണ്. എങ്കിലും ഒരുപാടുപേർക്ക് നമ്മുടെ രാജ്യത്തുൾപ്പെടെ മിന്നലേറ്റിട്ടുണ്ട്.
ചിലർക്ക് ഒന്നിൽ കൂടുതൽ തവണയും. എന്നാൽ ഏഴുതവണ മിന്നലേറ്റ ഒരാളെ അറിയുമോ? അയാളാണ് റോയ് സള്ളിവൻ. യുഎസിലെ വെർജീനിയയിലെ വനംവകുപ്പ് ഉദ്യോഗസ്ഥനായ ഇദ്ദേഹത്തിനാണ് ലോകത്ത് ഏറ്റവും കൂടുതൽ സ്ഥിരീകരിക്കപ്പെട്ട മിന്നലേശലുകൾ നടന്നിട്ടുള്ളത്. ഗിന്നസ് ബുക്കിലും ഇദ്ദേഹം ഇടംപിടിച്ചിട്ടുണ്ട്.
1912ൽ വെർജീനിയയിലെ ഗ്രീൻ കൺട്രി എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്. 1936 മുതൽ വനംവകുപ്പിൽ പാർക്ക് റേഞ്ചറായി അദ്ദേഹം ജോലി നോക്കി. 1983ൽ സ്വന്തം കൈയിലിരുന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ തലയ്ക്കു വെടിയേറ്റ് അദ്ദേഹം അന്തരിച്ചു.
ഇടയ്ക്കിടെ മിന്നലേൽക്കുന്നതിനാൽ ആളുകൾ ചിലപ്പോഴൊക്കെ റോയ് സള്ളിവനിൽ നിന്ന് അകന്നു നിന്നിരുന്നു. ഈ ഒറ്റപ്പെടലും മിന്നലേൽക്കുമോയെന്ന ഭീതിയും സഹിച്ചായിരുന്നു റോയ് തന്റെ ജീവിതം ജീവിച്ചുതീർത്തത്.
മുപ്പതു വയസ്സുള്ളപ്പോഴാണ് ആദ്യമായി റോയ്ക്ക് മിന്നലേൽക്കുന്നത്, 1942ൽ. കാട്ടുതീ നിരീക്ഷിക്കാനായി മലമുകളിൽ കെട്ടിയുണ്ടാക്കിയ ഒരു താത്കാലിക കെട്ടിടത്തിലായിരുന്നു റോയ് അപ്പോൾ. മിന്നൽ രക്ഷാചാലകമൊന്നും ആ കെട്ടിടത്തിന് ഉണ്ടായിരുന്നില്ല.
ഉയർന്ന പ്രദേശത്തു സ്ഥിതി ചെയ്തതിനാൽ പലതവണ മിന്നൽ കെട്ടിടത്തിലടിച്ചു. ഒരടിയിൽ റോയ്ക്ക് മിന്നലേശി. അദ്ദേഹത്തിന്റെ വലതുകാൽ കരിയുകയും ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.
പിന്നീട് 27 വർഷം കഴിഞ്ഞായിരുന്നു അടുത്ത ആക്രമണം. ഒരു ട്രക്ക് ഓടിച്ചുകൊണ്ട് മലമ്പാതയിലൂടെ പോകവേ വണ്ടിയിൽ മിന്നലേശി റോയ്ക്കും പരുക്കുപറ്റി.
അദ്ദേഹത്തിന്റെ തലമുടിക്കു തീപിടിച്ചു. സാധാരണഗതിയിൽ വാഹനങ്ങൾക്കുള്ളിലിരിക്കുന്നവർക്ക് മിന്നലേൽക്കുന്നത് അപൂർവമാണ്. തൊട്ടടുത്ത വർഷവും റോയ്യെ മിന്നലേശി, വീട്ടിനു മുന്നിൽ നിൽക്കുമ്പോഴായിരുന്നു ഇത്.
പിന്നീട് രണ്ടു വർഷത്തിനുശേഷം 1972ലാണ് മിന്നൽ റോയിയെ തേടിവന്നത്. ഷെനാൻഡോ എന്ന ദേശീയ ഉദ്യാനത്തിൽ വനപരിപാലക ഡ്യൂട്ടിക്കിടെ മിന്നൽ ഏശുകയായിരുന്നു. ഇത്തവണയും തലമുടിക്ക് തീപിടിച്ചു.
കത്തുന്ന തലമുടിയുമായി ബാത്റൂമിലേക്ക് ഓടിക്കയറി പൈപ്പുതുറന്നു വെള്ളം തലയിലേക്ക് ഒഴിച്ചാണു തീ കെടുത്തിയത്.ഈ സംഭവത്തോടെ നാലുതവണയായി റോയ്ക്കു നേർക്കുള്ള മിന്നലാക്രമണം.
ധീരനായ വ്യക്തിയായിരുന്നെങ്കിലും അതോടെ റോയ് മിന്നലിനെ പേടിച്ചു തുടങ്ങി. ഇടിമിന്നലുള്ളപ്പോൾ അദ്ദേഹം പുറത്തിറങ്ങാതെയായി. തലയ്ക്കു തീപിടിച്ചാൽ കെടുത്താനായി എപ്പോഴും ഒരു കന്നാസിൽ വെള്ളംകൊണ്ടു നടക്കാനും തുടങ്ങി.
എന്നാൽ തൊട്ടടുത്ത വർഷം അഞ്ചാമത്തെ മിന്നലാക്രമണം നടന്നു. ഒരു വനത്തിൽ പട്രോളിങ് നടത്തുന്നതിനിടെ ആകാശത്ത് കാർമേഘങ്ങൾ രൂപപ്പെടുന്നതായി അദ്ദേഹത്തിനു തോന്നി.
റോയ് വേഗത്തിൽ തന്റെ വാഹനം ഓടിച്ചുപോയി. ആ കാർമേഘം തന്നെ പിന്തുടരുന്നതായി തോന്നിയെന്ന് റോയ് പിന്നീട് ഇതെപ്പറ്റി പറഞ്ഞു. ഇടയ്ക്കുവച്ച് കാറും കോളും ഒഴിവായി എന്നുകരുതി വാഹനത്തിനു പുറത്തിറങ്ങിയ റോയിയെ അപ്പോൾ തന്നെ മിന്നലേശി.
പിന്നീട് 1976ലും അവസാനമായി 1977ലും അദ്ദേഹത്തിനു മിന്നലേറ്റു. അവസാനത്തെ മിന്നലാക്രമണം അദ്ദേഹം ചൂണ്ടയിട്ടുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു. മിന്നലേറ്റു പതിവുപോലെ തലയ്ക്കു തീപിടിച്ച റോയ് കന്നാസിലെ വെള്ളമെടുക്കാനായി വാഹനത്തിനു നേർക്കു കുതിച്ചു.
എന്നാൽ അവിടെ റോയിയെ കാത്ത് മറ്റൊരു അപകടമുണ്ടായിരുന്നു. ഒരു കരടി. ഏതായാലും ഭയചകിതനാകാതിരുന്ന റോയ് ഒരു മരക്കമ്പുകൊണ്ട് കരടിയെ അടിച്ചോടിച്ചു.
ന്യൂയോർക്കിലെ ഗിന്നസ് റെക്കോർഡ്സ് പ്രദർശന വേദിയിൽ ഇന്നും റോയിയുടെ തൊപ്പികൾ പ്രദർശിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക