കൊവിഡ് വാക്സീനേഷനിൽ കരുതൽ ഡോസായി സ്വീകരിക്കേണ്ടത് നേരത്തെ സ്വീകരിച്ച അതേ വാക്സീൻ ആയിരിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആരോഗ്യപ്രവർത്തകർക്കും ഗുരുതര രോഗങ്ങളുള്ള മുതിർന്ന പൗരൻമാർക്കും കരുതൽ ഡോസ് എന്ന പേരിൽ മൂന്നാം ഡോസ് നൽകുമെന്ന് നേരത്തെ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
കരുതൽ ഡോസായി വ്യത്യസ്ത വാക്സീൻ സ്വീകരിക്കാൻ അനുവദിക്കുമോ എന്ന കാര്യത്തിൽ ചർച്ച തുടരുന്നതിനിടെയാണ് ആദ്യത്തെ രണ്ട് ഡോസ് വാക്സീനായി സ്വീകരിച്ച അതേ വാക്സീൻ തന്നെ കരുതൽ ഡോസായി സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയത്. കൊവാക്സിൻ സ്വീകരിച്ചവർക്ക് കൊവാക്സിനും കൊവീഷീൽഡ് സ്വീകരിച്ചവർക്ക് കൊവിഷീൽഡും തന്നെ കരുതൽ ഡോസായി എടുക്കേണ്ടി വരും.
അതേസമയം പ്രതിദിന കേസുകളിലടക്കം ഉണ്ടായ വർധന ആശങ്ക ഉയർത്തുന്നുവെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കേരളത്തിലേതടക്കം രോഗവ്യാപനം ആശങ്കയുണ്ടാക്കുന്നതാണ്. കൗമാരക്കാരിലെ വാക്സിനേഷൻ നല്ല രീതിയിൽ മുൻപോട്ട് പോകുന്നുണ്ടെന്നും നിരീക്ഷണത്തിലും, പ്രതിരോധ നടപടികളിലും വീഴ്ച പാടില്ലെന്നും ആരോഗ്യമന്ത്രാലയം നിർദേശിച്ചു. ലക്ഷണങ്ങളില്ലാത്ത രോഗികളെ വീട്ടിൽ നിരീക്ഷിച്ചാൽ മതിയാകും. മറ്റു രോഗങ്ങളുള്ള കൊവിഡ് രോഗികൾ ഡോക്ടറുടെ നിർദ്ദേശം തേടിയ ശേഷമേ വീട്ടിൽ നിരീക്ഷണത്തിലിരിക്കാവൂവെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക