കർണാടകത്തിലെ വാരാന്ത്യ കർഫ്യൂവിൽ മാക്കൂട്ടം- ചുരം പാത വഴിയുള്ള യാത്രക്കാർ ദുരിതത്തിൽ. വെള്ളി രാത്രി 10ന് കർഫ്യൂ നിലവിൽ വന്നതോടെ യാത്രാവണ്ടികളിൽ മിക്കതും മാക്കൂട്ടത്ത് തടഞ്ഞ് തിരിച്ചയച്ചു. ആവർത്തിച്ചുള്ള നീണ്ട പരിശോധനകൾക്കുശേഷം അവശ്യ–-അടിയന്തരാവശ്യ യാത്രക്കാർക്ക് മാത്രമാണ് അനുമതി നൽകിയത്.
കർഫ്യൂ തിങ്കൾ പുലർച്ചെ അഞ്ചുവരെയുണ്ട്.
വീരാജ്പേട്ട പൊലീസ് നേതൃത്വത്തിൽ അഞ്ച് പൊലീസുകാർ, മൂന്ന് ഹോംഗാർഡ് എന്നിവർ മാക്കൂട്ടം പരിശോധനക്കുണ്ട്. നിലവിലെ ആർടിപിസിആർ നിയന്ത്രണങ്ങൾക്കുപുറമെ പുതിയ നിയന്ത്രണം കടുപ്പിച്ചാണ് പരിശോധന. വ്യക്തികൾക്ക് 72 മണിക്കൂറിനകമുള്ള കോവിഡില്ലാ സർട്ടിഫിക്കറ്റ്, ചരക്ക് വാഹനങ്ങൾക്ക് 14 ദിവസത്തിനകമുള്ള സാക്ഷ്യപത്രം എന്നിവയാണ് നിലവിലെ നിയന്ത്രണം.
കർഫ്യൂ കൂടിയായതോടെ യാത്രയുടെ ആവശ്യം ബോധ്യപ്പെടുത്തണമെന്ന കർക്കശ നിലപാടുമുണ്ട്. ഇക്കാര്യങ്ങളറിയാതെയെത്തിയ നിരവധിപേർ ചുരം പാതയിൽ കുടുങ്ങി. പിസിആർ രേഖയുള്ളവരെയും യാത്ര തുടരാൻ അനുവദിച്ചില്ല. പലരും യാത്ര മതിയാക്കി തിരിച്ചുപോയി. ബംഗളുരൂ വിമാനത്താളത്തിൽ എത്തേണ്ടവർ ശനിയാഴ്ചത്തെ വിമാന ടിക്കറ്റ് കാട്ടി യാത്രക്ക് അനുമതി നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക