രാജ്യം ഏറ്റവും ശക്തമായ കോവിഡ് വ്യാപനത്തിലൂടെ കടന്നുപോകവേ, സംസ്ഥാനാന്തര യാത്ര നിയന്ത്രിക്കണോ എന്നതുസംബന്ധിച്ചു കേന്ദ്രം ആലോചന തുടങ്ങി. റെയിൽ, വിമാന സർവീസുകളിൽ നിയന്ത്രണം വേണോ എന്നതാണു പരിശോധിക്കുന്നത്. കോവിഡ് സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ അടിയന്തരയോഗം വിളിച്ചിരുന്നു.
ഇതിൽ റെയിൽവേ ബോർഡ് ചെയർമാനും വ്യോമയാന സെക്രട്ടറിയും പങ്കെടുത്തു. നിലവിലെ സ്ഥിതി നേരിടാൻ തീവ്ര നിയന്ത്രണം ഉറപ്പാക്കാൻ പ്രധാനമന്ത്രി വിവിധ മന്ത്രാലയങ്ങൾക്കു നിർദേശം നൽകി. ദേശീയതലത്തിൽ ലോക്ഡൗൺ ഉണ്ടാകില്ലെന്ന് ആവർത്തിക്കുമ്പോഴും ആഭ്യന്തര വിമാന യാത്രയും സംസ്ഥാനാന്തര യാത്രകളും നിയന്ത്രിക്കണമെന്ന വിലയിരുത്തൽ കേന്ദ്രത്തിനുണ്ട്.
പ്രത്യേകിച്ചും, വ്യാപനം കൂടുതലുള്ള പ്രധാന നഗരങ്ങൾക്കിടയിലെ യാത്ര. സംസ്ഥാനാന്തര യാത്രകൾക്കു വിലക്കു പാടില്ലെന്നതാണ് നിലവിലെ നിർദേശം. കോവിഡ് സംബന്ധിച്ചു മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചർച്ച നടത്തും. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്നു സംസ്ഥാന ആരോഗ്യമന്ത്രിമാരുമായി ചർച്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക