പാണ്ടിക്കാട്: മാഹിയിൽ നിന്ന് കടത്തിയ 200 ലിറ്ററോളം അനധികൃത മദ്യവുമായി മുൻ ബിജെപി സ്ഥാനാർത്ഥിയും, സുഹൃത്തും പിടിയിലായി.
എക്സൈസ് കമീഷണറുടെ ഉത്തരമേഖല സ്ക്വാഡും ഇൻറലിജൻസ് ബ്യുറോയും മഞ്ചേരി റെയ്ഞ്ച് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്.
പാണ്ടിക്കാട് പച്ചക്കറി കച്ചവടത്തിൻറെ മറവിൽ മദ്യ വിൽപ്പന നടത്തിയിരുന്ന കാഞ്ഞിരപ്പടി സ്വദേശികളായ ആമപ്പാറക്കൽ ശരത് ലാൽ, പാറക്കോട്ടിൽ നിതിൻ എന്നിവരെയാണ് എക്സൈസ് ദിവസങ്ങൾ നീണ്ട നിരീക്ഷണത്തിലൂടെ പിടികൂടിയത്.
പിക്കപ്പ് വാനിലാണ് ഇവർ മദ്യം കടത്തിയത്. മാഹിയിൽ നിന്ന് 400 കുപ്പി മദ്യവുമായി പിക്കപ്പിൽ പാണ്ടിക്കാട് ഹൈസ്കൂൾ പടിയിലുള്ള പച്ചക്കറി കടയുടെ അടുത്ത് എത്തിയപ്പോഴാണ് പ്രതികൾ പിടിയിലായത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ പാണ്ടിക്കാട് പഞ്ചായത്ത് 19-ാം വാർഡിലെ ബി ജെ പി സ്ഥാനാർഥിയായിരുന്നു പിടിയിലായ ശരത് ലാൽ. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക