ഉത്തർപ്രദേശ്: ഉത്തർപ്രദേശിൽ ബി.ജെ.പിയിൽ നിന്ന് രാജിവെച്ചവരെ എസ്.പിയിലേക്ക് സ്വീകരിക്കുമെന്ന് അഖിലേഷ് യാദവ്. ഇതുവരെ നിശബ്ദമായി കരുക്കൾ നീക്കിയ അഖിലേഷ് യാദവ് അപ്രതീക്ഷിത നീക്കത്തിലൂടെ ബി.ജെ.പിക്ക് കനത്ത പ്രഹരമാണ് നൽകിയത്. 14 പേരാണ് 48 മണിക്കൂറിനിടെ ബി.ജെ.പിയിൽ നിന്നും രാജിവെച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇത്രയും പേർ പാർട്ടി വിട്ടത് ബി.ജെ.പിക്ക് കടുത്ത വെല്ലുവിളിയാണ് സൃഷ്ടിച്ചത്. കൂടുതൽ എം.എൽ.എമാർ ഉടൻ പാർട്ടി വിടുമെന്നാണ് സൂചന. ബി.ജെ.പി വിട്ട എല്ലാവരെയും എസ്.പിയിലേക്ക് സ്വീകരിക്കുമെന്ന് അഖിലേഷ് യാദവ് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ ബി.ജെ.പിയെ തന്നെ ഞെട്ടിച്ചാണ് എം.എൽ.എമാരുടെ രാജി തുടരുന്നത്. രാജിവെച്ച എം.എൽ.എമാർ പിന്നാക്ക വിഭാഗത്തിൽ നിന്നുള്ളതാണ് എന്നത് തിരിച്ചടിയുടെ ആഘാതം വർധിപ്പിക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പിയെ കൈവിടാതിരുന്ന ദലിത് പിന്നാക്ക വിഭാഗം വോട്ടുകളിൽ വലിയ ചോർച്ചയുണ്ടാകുമെന്ന ആശങ്ക ബി.ജെ.പിയെ അലട്ടുന്നുണ്ട്. പിന്നാക്ക വിഭാഗം നേതാവും ഷികോഹാബാദ് മണ്ഡലം എം.എൽ.എ ഡോ. മുകേഷ് വർമയും ഇന്നലെ രാജിവെച്ചിരുന്നു. തൊഴിൽ മന്ത്രി സ്വാമി പ്രസാദ് മൗര്യയുടെ രാജിക്ക് പിന്നാലെ വനം പരിസ്ഥിതി മന്ത്രി ധാരാസിങ് ചൗഹാനും ഇന്നലെ രാജിവച്ചിരുന്നു. ഇവർക്ക് റോഷൻ ലാൽ വർമ, ഭഗവതിപ്രസാദ്, സാഗർ ബ്രജേഷ് പ്രജാപതി, വിനയ് സാക്യ എന്നിവരാണ് രാജിവച്ച മറ്റ് എം.എൽ.എമാർ. ദലിത് പിന്നോക്ക വിഭാഗങ്ങളോട് ബി.ജെ.പി അവഗണന കാട്ടുന്നുവെന്ന് ആരോപിച്ചായിരുന്നു ഏഴുപേരുടെയും രാജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക