കട്ടപ്പന: കട്ടപ്പനയിൽ മധ്യവയസ്കനെ കാറിടിച്ചു കൊന്ന സംഭവത്തിൽ ഒന്നര മാസത്തിനു ശേഷം പ്രതി പിടിയിൽ. പ്രകാശ് സ്വദേശി നിഖിൽ രാജാണ് പിടിയിൽ ആയത്.
വഴിയാത്രകാരനായ കട്ടപ്പന വെള്ളയാംകുടി മുണ്ടൻകുന്നേൽ കുഞ്ഞുമോനെ ഇടിച്ച ശേഷം കാർ നിർത്താതെ പോകുകയായിരുന്നു. അപകടത്തിൻറെ സിസിടിവി ദൃശ്യങ്ങൾ ബന്ധുക്കൾ തന്നെ ശേഖരിച്ച് പൊലീസിന് നൽകിയിരുന്നു.
ക്രിസ്മസ് തലേന്ന് രാത്രി രാത്രി ഒൻപതോടെ കട്ടപ്പന-വെള്ളയാംകുടി റൂട്ടിൽ റോഡരുകിലൂടെ നടന്നു പോയപ്പോഴാണ് അമിത വേഗത്തിലെത്തിയ കാർ കുഞ്ഞുമോനെ ഇടിച്ചു തെറിപ്പിച്ചത്.
ഡിസംബർ 26 ന് പകൽ 11 നാണ് ഇടുക്കിക്കവലയ്ക്ക് സമീപം മാസ് ഹോട്ടലിന് മുൻപിലെ ഓടയ്ക്കുള്ളിൽ മരിച്ച നിലയിൽ കുഞ്ഞുമോനെ കണ്ടെത്തിയത്.
24 മുതൽ കുഞ്ഞുമോനെ കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ബന്ധുക്കൾ നടത്തിയ തെരച്ചിലിലാണ് മൃതദ്ദേഹം കണ്ടത്. ദേഹമാസകലം പരിക്കേറ്റ നിലയിലായിരുന്നു.
മരണത്തിൽ അസ്വാഭാവികത തോന്നിയ ബന്ധുക്കൾ അടുത്തുള്ള വ്യാപാര സ്ഥാപനത്തിലെ സിസിടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കാറിടിച്ചാണ് കുഞ്ഞുമോൻ മരിച്ചതെന്ന് വ്യക്തമായത്.
ഇക്കാര്യം പോലീസിൽ അറിയിച്ചെങ്കിലും ആദ്യം കാര്യമായ അന്വേഷണം ഉണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക