തിളച്ചിരുന്ന സാമ്പാർ കലത്തിലേക്ക് അബദ്ധത്തിൽ വീണ രണ്ടുവയസുകാരി പൊള്ളലേറ്റ് മരിച്ചു. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിൽ ഞായറാഴ്ചയാണ് സംഭവം. ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തിങ്കളാഴ്ചയോടെ കുഞ്ഞ് മരിക്കുകയായിരുന്നുവെന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
ശിവ- ഭാനുമതി ദമ്പതികളുടെ മകൾ തേജസ്വിയാണ് മരിച്ചത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; പിറന്നാൾ ദിവസം വീടിന്റെ മുന്നിലിരുന്ന് കളിക്കുകയായിരുന്നു തേജ്വസി.
വീട്ടിലെത്തിയ അതിഥികളെ മാതാപിതാക്കൾ സൽക്കരിക്കുന്നതിനിടയിൽ തേജസ്വി അടുക്കളയിലേക്ക് പോയി. കസേരയിൽ വലിഞ്ഞ് കയറിയ കുഞ്ഞ് കാൽ വഴുതി നിലത്ത് വച്ചിരുന്ന സാമ്പാർകലത്തിലേക്ക് വീഴുകയായിരുന്നു.
ശബ്ദം കേട്ട് ഓടിയെത്തിയ മാതാപിതാക്കൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. സാരമായി പൊള്ളലേറ്റതിനെ തുടർന്ന് ഇന്നലെ കുട്ടി മരിക്കുകയായിരുന്നു. സംഭവത്തിൽ അപകടമരണത്തിന് കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക