കണ്ണൂർ ∙ സുഹൃത്തിന്റെ വിവാഹ ദിവസമായ ഞായറാഴ്ച തോട്ടട 12 കണ്ടിയിൽ ഏച്ചൂർ സംഘം എത്തിയതു കൃത്യമായ ആസൂത്രണത്തോടെ എന്നു പൊലീസിന്റെ കണ്ടെത്തൽ. ഏച്ചൂർ സംഘം 3 ബോംബുകളാണു രാവിലെ മുതൽ കൈയിൽ കരുതിയിരുന്നതെന്നും മൂന്നും തോട്ടട സംഘത്തിനു നേരെ എറിഞ്ഞതായും സ്ഥിരീകരിച്ചു. ഒരു ബോംബ് പൊട്ടിയില്ല. രണ്ടാമത്തെ ബോംബ് പൊട്ടി. മൂന്നാമത്തേതാണു ലക്ഷ്യം തെറ്റി ജിഷ്ണുവിന്റെ തലയിൽ പതിച്ചത്. പൊട്ടാത്ത ബോംബ് സംഭവ സ്ഥലത്തു നിന്നു പൊലീസ് വീണ്ടെടുത്തിരുന്നു.
ജിഷ്ണുവിന്റെ മരണത്തിനിടയാക്കിയ ബോംബിൽ ലോഹച്ചീളുകളുണ്ടായിരുന്നുവെങ്കിൽ പൊട്ടാത്ത ബോംബിൽ ലോഹത്തിന്റെ അംശമില്ലെന്നും പൊലീസ് സ്ഥിരീകരിച്ചു. രണ്ടാമത്തെ ബോംബ് പൊട്ടിയെങ്കിലും ഇതിൽ ലോഹച്ചീളുകളില്ലാത്തതു കൊണ്ടാണ് ആർക്കും സാരമായി പരുക്കേൽക്കാതിരുന്നതെന്നും പൊലീസ് കരുതുന്നു.
വിവാഹ വീട്ടിൽ തലേന്നു രാത്രിയിലെ ആഘോഷത്തിനിടെ മിഥുനെ തോട്ടട സംഘത്തിൽപ്പെട്ടയാൾ തല്ലിയെന്നും മിഥുൻ അയാളെ വാഹനത്തിന്റെ താക്കോൽ കൊണ്ട് കുത്തിയെന്നുമുളള വിവരവുമുണ്ട്. ഇതിനു വിവാഹദിവസം തിരിച്ചടിയുണ്ടായാൽ ബോംബെറിഞ്ഞ് എതിരാളികളെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഏച്ചൂർ സംഘം കാര്യങ്ങൾ ആസൂത്രണം ചെയ്തതെന്നു പൊലീസ് കരുതുന്നു. 3 ബോംബുകളും സംഘം തന്നെയാണ് ഉണ്ടാക്കിയതെന്നാണ് ഇതുവരെ ലഭിച്ച മൊഴികളിൽ നിന്നുള്ള സൂചന.
പ്രതിരോധമെന്ന നിലയ്ക്കു മറ്റൊരു ഗുണ്ടാ സംഘത്തിന്റെ സഹായം ഏച്ചൂർ സംഘം തേടിയതായും വിവരമുണ്ട്. കല്യാണവീട്ടിലേക്കു കയറാൻ അനുവദിക്കാതെ തടഞ്ഞതിനു പിന്നാലെ സംഘർഷമുണ്ടായെന്നും ബോംബ് എറിഞ്ഞെന്നുമാണ് പൊലീസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക