കണക്ക് കൂട്ടൽ തെറ്റിച്ച് മരണം നവീനെ കൂട്ടിക്കൊണ്ട് പോയെന്ന് വിശ്വസിക്കാനാവാതെ തരിച്ചിരിക്കുകയാണ് സുഹൃത്തുക്കൾ.
സ്ഥലത്തു പരിചയം കുറവുള്ള ജൂനിയർ വിദ്യാർഥികൾ ആദ്യം മടങ്ങട്ടെയെന്ന തീരുമാനത്തിലാണ് തിങ്കളാഴ്ചത്തെ സംഘത്തിൽനിന്നു നവീൻ മാറിനിന്നതെന്നു സുഹൃത്തും നാട്ടുകാരനുമായ അമിത് പറയുന്നു.
ആക്രമണം തുടങ്ങിയതുമുതൽ ഇവർ ബങ്കറിൽ കഴിയുകയാണ്. കർഫ്യുവിൽ ഇളവുള്ളപ്പോൾ മാത്രം പുറത്തിറങ്ങും.
ബുധനാഴ്ചത്തെ യാത്രയ്ക്കു മുന്നോടിയായി ഭക്ഷണസാധനങ്ങൾ വാങ്ങാനും കറൻസി മാറ്റാനുമായി നവീൻ ഇന്നലെ രാവിലെ ആറിനുശേഷമാണു ബങ്കറിൽനിന്നു പുറത്തിറങ്ങിയത്.
എട്ടു മണിയോടെ സുഹൃത്തുക്കളിലൊരാളെ വിളിച്ച് കുറച്ചുപണം കൂടി ഓൺലൈനായി ട്രാൻസ്ഫർ ചെയ്യാൻ പറഞ്ഞിരുന്നു. 10 മിനിറ്റിനുശേഷം അതേ ഫോണിൽനിന്നു വിളിച്ച അപരിചിതൻ വിദ്യാർഥികളെ അറിയിച്ചത് നവീന്റെ മരണവിവരമാണ്.
എംബസിയുടെ സഹായമൊന്നും കിട്ടുന്നില്ലെന്നു മകൻ പറഞ്ഞിരുന്നതായി നവീന്റെ അച്ഛൻ ശേഖര ഗൗഡ പറയുന്നു. കഴിഞ്ഞദിവസം നവീൻ അച്ഛനുമായി വിഡിയോകോളിൽ സംസാരിച്ചിരുന്നു.
ശേഖര ഗൗഡയും നവീന്റെ അമ്മ വിജയലക്ഷ്മിയും സഹോദരൻ ഹരീഷുമാണ് കർണാടക ഹാവേരിയിലെ വീട്ടിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക