മിസൈലുകൾ ചുറ്റും വീഴുന്നു. ഒരാഴ്ചയിലേറെയായി ഞങ്ങൾ ബങ്കറുകളിൽ ശ്വാസമടക്കി കഴിയുന്നു. രക്ഷാദൗത്യം സംബന്ധിച്ച് കേന്ദ്രസർക്കാരും ഇന്ത്യൻ എംബസിയും ഒരു സന്ദേശം പോലുമയച്ചില്ല. ഞങ്ങൾ പഠിക്കാൻ വന്നവരാണ്, ഭീകരരല്ല. ഇനിയെങ്കിലും രക്ഷിക്കണം’– കിഴക്കൻ യുക്രെയ്നിലെ സുമി സർവകലാശാലയിൽ 2 ഹോസ്റ്റലുകളിലെ ഭൂഗർഭ ബങ്കറുകളിൽ കഴിയുന്ന വിദ്യാർഥികൾ കരഞ്ഞപേക്ഷിക്കുന്നു.
റഷ്യൻ അതിർത്തിയോടു ചേർന്നുള്ള സുമിയിൽ ഏതാനും ദിവസങ്ങളായി ഇരുസേനകളും തമ്മിൽ പോരാട്ടം രൂക്ഷമാണ്. വ്യാഴാഴ്ച രാത്രി ഹോസ്റ്റലിനു 2 കിലോമീറ്റർ അകലെയുള്ള വൈദ്യുതി പ്ലാന്റ് റഷ്യൻ മിസൈലാക്രമണത്തിൽ തകർന്നു. പിന്നാലെ ബങ്കറിലെ വൈദ്യുതി നിലച്ചു. ‘ഞങ്ങളുടെ കൈവശമുള്ള വെള്ളവും ഭക്ഷണവും തീർന്നു. പുറത്ത് വീഴുന്ന മഞ്ഞ് ബക്കറ്റിൽ ശേഖരിച്ച് അതിൽ നിന്നുള്ള വെള്ളമാണ് കുടിക്കുന്നത്. ഒരു ബിസ്കറ്റ് 3 പേർ വീതം പങ്കുവച്ച് വിശപ്പടക്കുകയാണ്. പലരും രോഗാവസ്ഥയിലായി.’–വിദ്യാർഥികൾ പറയുന്നു. ഇവരിൽ ഭൂരിഭാഗവും മലയാളികളാണ്.
‘ഇവിടെ നിന്ന് 40 കിലോമീറ്റർ അകലെയുള്ള റഷ്യൻ അതിർത്തിയിൽ രക്ഷാദൗത്യത്തിനായി 16 ബസുകൾ കാത്തുകിടക്കുകയാണെന്ന് കെയർടേക്കർ അറിയിച്ചു. പക്ഷേ, അവിടേക്കു പോകാൻ യുക്രെയ്ൻ സർക്കാരും ഇന്ത്യൻ എംബസിയും അനുമതി നൽകുന്നില്ല. എംബസി ഹെൽപ്ലൈനുകളിൽ മറുപടിയും ലഭിക്കുന്നില്ല. രക്ഷാദൗത്യം സംബന്ധിച്ച് ഒരു സന്ദേശം പോലും ലഭിച്ചിട്ടില്ല. മൊബൈൽ ഫോണുകളിലെ ചാർജ് തീർന്നാൽ പുറംലോകവുമായുള്ള ബന്ധവും ഇല്ലാതാകും. ഇനി എത്രനാൾ ഇങ്ങനെ കഴിയണം?’– വിദ്യാർഥികൾ ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക