90 ശതമാനം സിനിമകളോടും നോ പറയുകയാണെന്ന് നടന് അജു വര്‍ഗീസ്. സിനിമകളോട് നോ പറയുന്നത് വര്‍ധിച്ചു എന്ന പരാതി സത്യമാണ്. എന്നാല്‍ തന്നെ നായകനാക്കി വരുന്ന സിനിമകളോടാണ് നോ പറയുന്നത് എന്നാണ് അജു മനോരമയോട് പ്രതികരിച്ചിരിക്കുന്നത്. തന്റെ കുറവുകളെ കുറിച്ച് കൃത്യമായ ബോധ്യം തനിക്കുണ്ടെന്നും അജു പറയുന്നു.
സിനിമകളോട് നോ പറയുന്നത് വര്‍ധിച്ചുവെന്ന പരാതി സത്യമാണ്. താനെന്ന നടന് കുറച്ചു കൂടി പാകപ്പെടേണ്ട സമയമായെന്നു തോന്നി. സ്ഥിരം ചെയ്യുന്ന റോളുകള്‍ ബോറടിച്ചു. ഒരേ തരം വേഷങ്ങള്‍ ചെയ്യുന്നതു കൊണ്ടു സിനിമയോട് ഇഷ്ടം കൂടുന്നതേയില്ല.
മറിച്ചു വ്യത്യസ്തമായ വേഷങ്ങള്‍ എന്നെ സിനിമയോടു കൂടുതല്‍ ചേര്‍ത്തു നിര്‍ത്തുന്നുമുണ്ട്. ‘കമല’യിലാണ് ഈ മാറ്റം ആദ്യം അനുഭവിച്ചത്. പിന്നീട് ഹെലനിലെ രതീഷെന്ന കഥാപാത്രവും മിന്നല്‍ മുരളിയിലെ പോത്തനും വഴി മേപ്പടിയാനിലെ തടത്തില്‍ സേവ്യറിലെത്തിയപ്പോള്‍ അതു കൂടുതല്‍ തെളിമയുള്ളതായി.
ഗ്രേ ഷേഡ് വേഷത്തില്‍ താന്‍ ഫിറ്റ് ആകുമെന്ന് ജനത്തിനു തോന്നിത്തുടങ്ങിയത് ഹെലനും മിന്നല്‍ മുരളിയും കണ്ടതു മുതലാണ്. പലരും ഇപ്പോള്‍ ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്. സ്ഥിരമായി ചെയ്താല്‍ ഏതു വേഷവും മടുക്കില്ലേ..
താന്‍ സീരിയസ് വേഷങ്ങള്‍ മാത്രമേ ഇനി ചെയ്യൂ എന്നല്ല ഇതു വരെ പറഞ്ഞതിന്റെ അര്‍ഥം. എല്ലാത്തരം വേഷങ്ങളും വേണം. പക്ഷേ, ആ വേഷം വേറിട്ടതാകണം. നായകനാകണമെന്ന ആഗ്രഹം ഒരിക്കലും തോന്നിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക