ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ പ്രസക്തി കൂടുതൽ ചോദ്യം ചെയ്യുകയാണ് അഞ്ച് നിയമസഭ തിരഞ്ഞെടുപ്പ് ഫലം. പാർട്ടിയിൽ നെഹ്റു കുടുംബത്തിന്റെ നേതൃത്വവും ഇനി വിമർശന വിധേയകമാകും. ആത്മവിശ്വാസം നഷ്ടപ്പെട്ട അണികളെ പിടിച്ചു നിർത്തുകയെന്ന വലിയ വെല്ലുവിളിയാണ് പാർട്ടിയെ കാത്തിരിക്കുന്നത്. തോൽവിയിൽ നിന്ന് പാഠം ഉൾക്കൊള്ളുമെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു.
ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിനുള്ള അവസാന മുന്നറിയിപ്പാണ് യുപി അടക്കം അഞ്ച് നിയമസഭ തിരഞ്ഞെടുപ്പുകളിലെ തോൽവി. 2014 മുതൽ തുടർന്നു വരുന്ന തോൽവികൾക്ക് 8 വർഷങ്ങൾക്കിപ്പുറവും ഉത്തരമില്ല എന്നതാണ് കോൺഗ്രസിന്റെ നിസ്സഹായവസ്ഥ. സുരക്ഷിതമായ പഞ്ചാബിലെ ദയനീയ പരാജയം പാർട്ടി സ്വയം ഏറ്റുവാങ്ങിയതാണ്. ഉത്തരഖണ്ഡിൽ അടിത്തറ ആണ് ഇളകിപോയത്.
73 കാരനായ ഒക്രം ഇബോബി സിങ്ങിനെ മുന്നിൽ നിർത്തി തിരിച്ചു വരാനുള്ള ശ്രമം അവസാന അടവ് മാത്രമായി മണിപ്പൂരിൽ അവശേഷിച്ചു. വിജയമുറപ്പിച്ചിരുന്ന ഗോവയിൽ തകർന്നടിഞ്ഞില്ല എന്നത് മാത്രമാണ് ഏക ആശ്വാസം. തിരഞ്ഞെടുപ്പ് ഫലങ്ങൾക്ക് ശേഷമുള്ള എഐസിസി ആസ്ഥാനത്തെ ശൂന്യത ഉയർത്തുന്നത് വലിയ ചോദ്യം. തോൽവികൾ തുടർക്കഥയാകുമ്പോഴും കൂടെ നിന്ന അണികൾക്ക് കൃത്യമായ ഉത്തരം നൽകണം എന്നതാണ് പാർട്ടിക്ക് മുന്നിലുള്ള വെല്ലുവിളി.
പാർട്ടിക്കുള്ളിൽ നിന്ന് ഉയരുന്ന വിമത ശബ്ദങ്ങൾക്ക് ഭാവിയിൽ കൂടുതൽ പിന്തുണയേറും. രാഹുൽ ഗാന്ധിയുടെ നേതൃത്വം സജീവമായി ചോദ്യം ചെയ്യപ്പെടും. സംഘടന തിരഞ്ഞെടുപ്പിലൂടെ അധ്യക്ഷ സ്ഥാനത്തു രാഹുൽ ഗാന്ധിയെ അവരോധിക്കുക ഇനി എളുപ്പമാകില്ല. വിലപേശൽ ശക്തി നഷ്ടപ്പെട്ടതിനൊപ്പം പ്രാദേശിക രാഷ്ട്രീയ സമവാക്യങ്ങൾക്ക് മുന്നിൽ കോൺഗ്രസ് ശബ്ദം കൂടുതൽ ദുർബലമാകുമെന്നതാണ് തിരഞ്ഞെടുപ്പ് ഫലത്തിന്റെ പൊതു ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക