മുംബൈ: ഐപിഎല്ലിൽ ഇന്നു നടക്കുന്ന രാജസ്ഥാൻ റോയൽസ്– റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരത്തിനു മുന്നോടിയായി രാജസ്ഥാന്റെ ഇന്ത്യൻ സ്പിൻ സഖ്യമായ രവിചന്ദ്രൻ അശ്വിനെയും യുസ്വേന്ദ്ര ചെഹലിനെയും പ്രശംസിച്ച് മുൻ ഇന്ത്യൻ പരിശീലകനും ക്രിക്കറ്റ് നിരീക്ഷകനുമായ രവി ശാസ്ത്രി.
നിർണായക സമയത്തു വിക്കറ്റ് വീഴ്ത്തുന്നതിൽ മാത്രമല്ല, റൺസ് വഴങ്ങാതെ ബോൾ ചെയ്യുന്നതിലും ഇരുവർക്കും വൈദഗ്ധ്യമുണ്ടെന്നും ശാസ്ത്രി അഭിപ്രായപ്പെട്ടു.
മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ 26 റൺസ് വഴങ്ങി 2 വിക്കറ്റെടുത്ത യുസ്വേന്ദ്ര ചെഹലിന്റെ പ്രകടനത്തിനു മുഴുവൻ മാർക്കും നൽകുന്നതായും സ്പോർട്സ് പോർട്ടലായ ഇഎസ്പിഎൻ ക്രിക്ക് ഇൻഫോയോട് ശാസ്ത്രി പ്രതികരിച്ചു.
തിലക് വർമയെ ബോൾഡാക്കിയ അശ്വിന്റെ പന്താണു മത്സരം മാറ്റിമറിച്ചതെന്ന് അഭിപ്രായപ്പെട്ട ശാസ്ത്രി, വാങ്കഡെ സ്റ്റേഡിയത്തിലെ മഞ്ഞുവീഴ്ചയിലും അശ്വിൻ– ചെഹൽ സഖ്യത്തിനു മികവും നിലനിർത്താനാകും എന്നും കൂട്ടിച്ചേർത്തു.
പന്തിൽ ഗ്രിപ്പ് ചെയ്യാൻ സാധിക്കാതെ വരുന്നതിനാൽ മഞ്ഞുവീഴ്ചയുള്ള സാഹചര്യങ്ങളിൽ ബോൾ ചെയ്യുന്നതു സ്പിന്നർമാരെ സംബന്ധിച്ചടത്തോളം ഏറെ വെല്ലുവിളി നിറഞ്ഞതാണ്.
‘വാങ്കഡെ സ്റ്റേഡിയത്തിലെ മഞ്ഞു വീഴ്ച നിറഞ്ഞ സാഹചര്യത്തിലും അപകടം വിതയ്ക്കാൻ പോന്നവരാണ് അശ്വിനും ചെഹലും. ചെഹലിന്റെ ബോളിങ് കാണുമ്പോൾ ഏറെ സന്തോഷമുണ്ട്. ഇടയ്ക്കൊക്കെ റിസ്ക് എടുക്കേണ്ടതായുണ്ടെന്നു ചെഹലിന് അറിയാം.
അതിനുള്ള പ്രതിഫലം ചെഹലിനു ലഭിക്കുകയും ചെയ്യുന്നു. രാജസ്ഥാനായി കാര്യങ്ങൾ വെടിപ്പാക്കാൻ ഇരുവർക്കും സാധിക്കും. ഇരുവരും അധികം റൺസ് വഴങ്ങാറില്ല, വിക്കറ്റും വീഴ്ത്തുന്നു’– ശാസ്ത്രിയുടെ വാക്കുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക