കേരള കോൺഗ്രസ് ബി നേതാവും മന്ത്രിയുമായിരുന്ന ആർ.ബാലകൃഷ്ണപിള്ളയുടെ പേരിലുള്ള സ്വത്ത് സംബന്ധമായ തർക്കം പരിഹരിക്കാൻ കോടതി നിർദേശ പ്രകാരം ഇന്നലെ നടന്ന മധ്യസ്ഥ ചർച്ചയിൽ ഒത്തു തീർപ്പായില്ല.
ചർച്ച പരാജയപ്പെട്ടതോടെ കൊട്ടാരക്കര സബ് കോടതി കേസിൽ വിശദമായ വാദം കേൾക്കും. ആർ.ബാലകൃഷ്ണപിള്ളയുടെ പേരിലുള്ള വസ്തു വകകളുടെ മൂന്നിലൊന്നു ഭാഗം വേണമെന്നായിരുന്നു മൂത്തമകൾ ഉഷ മോഹൻദാസിന്റെ ആവശ്യം.
സഹോദരങ്ങളായ ബിന്ദു ബാലകൃഷ്ണൻ, കെ.ബി.ഗണേഷ്കുമാർ എംഎൽഎ എന്നിവരാണു കേസിലെ എതിർകക്ഷികൾ. കഴിഞ്ഞ 6നു നടന്ന മധ്യസ്ഥ ചർച്ചയിൽ ഉഷ ഈ ആവശ്യം ഉന്നയിച്ചെങ്കിലും മറുപടിക്ക് കെ.ബി.ഗണേഷ്കുമാർ സമയം ചോദിച്ചിരുന്നു.
ഇന്നലെ നടന്ന ചർച്ചയിൽ വിട്ടുവീഴ്ചയ്ക്കു ഗണേഷ്കുമാർ തയാറായില്ല. ആർ.ബാലകൃഷ്ണപിള്ളയുടെ പേരിൽ വ്യാജ വിൽപത്രം തയാറാക്കിയെന്ന ഹർജിയുമായാണ് ഉഷ മോഹൻദാസ് കോടതിയിൽ എത്തിയത്.
വിൽപത്രം വ്യാജമല്ലെന്നു തെളിയിക്കേണ്ട ബാധ്യതയുള്ളതിനാൽ കോടതി കേസ് പരിഗണിക്കട്ടെയെന്ന നിലപാടാണ് ഉഷ സ്വീകരിച്ചത്. ഇതോടെ മധ്യസ്ഥ ചർച്ച അവസാനിച്ചു. മധ്യസ്ഥ ചർച്ച നടത്തിയ അഡ്വ.എൻ.സതീഷ്ചന്ദ്രൻ കോടതിക്ക് ഇതു സംബന്ധിച്ച റിപ്പോർട്ട് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക