മുംബൈ: പ്രിയങ്ക ഗാന്ധിയില്‍ നിന്നും എംഎഫ് ഹുസൈന്റെ പെയിന്റിംഗ് വാങ്ങാന്‍ താന്‍ നിര്‍ബന്ധിതനായെന്ന് യെസ് ബാങ്ക് സഹ സ്ഥാപകന്‍ റാണാ കപൂര്‍.
സാമ്പത്തിക കുറ്റകൃത്യ കേസില്‍ അറസ്റ്റിലായ റാണാ കപൂര്‍ ഇഡിക്ക് നല്കിയ മൊഴിയിലാണ് ഇക്കാര്യമുള്ളത്. പെയിന്റിംഗിന് നല്കിയ രണ്ട് കോടി രൂപ ഗാന്ധി കുടുംബം ചെലവഴിച്ചത് ന്യൂയോര്‍ക്കിലെ സോണിയാ ഗാന്ധിയുടെ ചികിത്സയ്ക്കായാണെന്നും ഇഡി മുംബൈയിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
ചിത്രം വാങ്ങാതിരുന്നാല്‍ ഗാന്ധി കുടുംബവുമായുള്ള ബന്ധത്തെ ബാധിക്കുക മാത്രമല്ല പദ്മഭൂഷണന്‍ പുരസ്കാരം ലഭിക്കാനുള്ള സാധ്യത ഇല്ലാതാക്കുമെന്നും അന്നത്തെ പെട്രോളിയം മന്ത്രി മുരളി ഡിയോറ പറഞ്ഞതായും റാണാ കപൂര്‍ നല്കിയ മൊഴിയിലുണ്ട്.
ഇഡി സമര്‍പ്പിച്ച രണ്ടാം അനുബന്ധ കുറ്റപത്രത്തിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്. ചിത്രത്തിന് നല്കിയ തുക സോണിയാ ഗാന്ധിയുടെ ചികിത്സയ്ക്കായാണ് വിനിയോഗിച്ചതെന്ന് തന്നോട് പറഞ്ഞത് മുരളി ഡിയോറയുടെ മകന് മിലിന്ദ് ഡിയോറയാണ്.
ആവശ്യമായ സമയത്ത് സഹായിക്കുക വഴി താന്‍ വലിയ കാര്യമാണ് ചെയ്തതെന്ന് സോണിയാ ഗാന്ധിയുമായി അടുപ്പമുള്ള മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേല്‍ പറഞ്ഞു. ഇത് പദ്മവിഭൂഷണിന് പരിഗണിക്കുമ്പോള്‍ കണക്കിലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ഒരിക്കലും തയ്യാറല്ലാത്ത നിര്‍ബന്ധപൂര്‍വ്വമുള്ള വാങ്ങലായിരുന്നു അതെന്ന് റാണാ കപൂര്‍ പറഞ്ഞതായും കുറ്റപത്രത്തിലുണ്ട്.
മിലിന്ദ് ദിയോറ പലതവണ തന്റെ ഓഫീസില്‍ വന്നു. പലവട്ടം പല നമ്പറുകളില്‍ നിന്നായി ഫോണ്‍ കോളുകള്‍ നടത്തുകയും സന്ദേശങ്ങള്‍ അയിച്ചിരുന്നുവെന്നും കപൂര്‍ മൊഴി നല്‍കിയിട്ടുണ്ട്. 2020ല്‍ അറസ്റ്റിലായ റാണാ കപൂര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക